കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമബംഗാളിൽ. സംസ്ഥാനത്തെ ജൽപായ്ഗുരിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പതിനായിരക്കണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുക്കാനെത്തിയത്. വലിയ ഹാരമണിയിച്ചാണ് ബിജെപി നേതാക്കൾ പ്രധാനമന്ത്രിയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്.
തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ തൃണമൂലിനെതിരെ രൂക്ഷ വിമർശനങ്ങളാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. അഴിമതിക്കാരായ നേതാക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കേസ് അന്വേഷിക്കാനെത്തുന്ന കേന്ദ്ര ഏജൻസികളെ അവർ ആക്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ആഞ്ഞടിച്ചു. ഇനിയും അഴിമതികൾ നടത്താനാണ് തൃണമൂൽ ആഗ്രഹിക്കുന്നത്. രാജ്യത്തെ നിയമത്തെയും ഭരണഘടനയെയും തൃണമൂൽ കോൺഗ്രസ് അവഗണിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
#WATCH | West Bengal: Prime Minister Narendra Modi garlanded by party workers in Jalpaiguri. pic.twitter.com/7n2r5LigI0
— ANI (@ANI) April 7, 2024
ബിഹാറിലെ നവാഡയിൽ സംഘടിപ്പിച്ച പൊതുറാലിയിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ബംഗാളിലെത്തിയത്. ഇവിടെ നിന്ന് അദ്ദേഹം മദ്ധ്യപ്രദേശിലേക്ക് തിരിക്കും.
മദ്ധ്യപ്രദേശിൽ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിലും റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും. വനവാസി സമൂഹം അവതരിപ്പിക്കുന്ന പ്രത്യേക നൃത്തരൂപങ്ങളോടെയാണ് പ്രധാനമന്ത്രിയെ വരവേൽക്കുകയെന്ന് ബിജെപി മദ്ധ്യപ്രദേശ് അദ്ധ്യക്ഷൻ പ്രഭാത് സാഹു അറിയിച്ചു.