ഉത്തരാഖണ്ഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം അതിവേഗതയിലാണ് പുരോഗതിയിലേക്ക് കുതിക്കുന്നതെന്ന പ്രശംസയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു. ഈ മാസം 19ന് സംസ്ഥാനത്തെ അഞ്ച് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും ബിജെപിയാണ് വിജയം നേടിയത്. പ്രധാനമന്ത്രി രാജ്യത്തിനായി കഠിനാധ്വാനം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
” ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചരിത്രപരമാണ്. നരേന്ദ്രമോദിയെ മൂന്നാമതും പ്രധാനമന്ത്രിയാക്കാനുള്ള തെരഞ്ഞെടുപ്പാണിത്. രാജ്യത്ത് വീണ്ടും മോദിജിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തും. 400ലധികം സീറ്റുകൾ നേടുമെന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം അതിവേഗം പുരോഗതിയിലേക്ക് മുന്നേറുകയാണ്. വികസനത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കിയാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നത്.
സ്ത്രീകൾ, യുവാക്കൾ, കർഷകർ, പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് പ്രയോജനപ്പെടുന്ന നിരവധി പദ്ധതികളാണ് ഈ കാലയളവിനുള്ളിൽ അദ്ദേഹം നടപ്പിലാക്കിയത്. ജൻ ധൻ യോജന, ഉജ്ജ്വല യോജന, പ്രധാനമന്ത്രി ആവാസ് യോജന, ആയുഷ്മാൻ ഭാരത് യോജന, ഗരീബ് കല്യാൺ അന്ന യോജന തുടങ്ങി നിരവധി പദ്ധതികൾ സാധാരണക്കാരുടെ ജീവിതത്തെ മാറ്റിമറിച്ചു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴിൽ രാജ്യത്തെ തൊഴിൽ സംസ്‌കാരത്തിന് മാറ്റം വന്നു. ഓരോ പൗരനും രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ്. കഴിഞ്ഞ 10 വർഷം കൊണ്ട് 25 കോടി ജനങ്ങളാണ് ദാരിദ്ര്യത്തിൽ നിന്ന് കരകയറിയത്. മോദി കി ഗ്യാരന്റിയിൽ ജനങ്ങൾ അടിയുറച്ച് വിശ്വസിക്കുന്നു. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കി, മുത്തലാഖ് നിരോധിച്ചു, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി, ഇങ്ങനെ നൽകിയ വാഗ്ദാനങ്ങളെല്ലാം അദ്ദേഹം പാലിച്ചു. രാജ്യത്തിന്റെ അതിർത്തികൾ പ്രധാനമന്ത്രിക്ക് കീഴിൽ സുശക്തമായെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.