തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനക്കേസിൽ പിടിയിലായ ഡിവൈഎഫ്ഐ പ്രവർത്തകനെ പിന്തുണച്ച് സിപിഎം. പിടിയിലായത് സന്നദ്ധപ്രവർത്തനം നടത്തിയ ആളാണെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വിചിത്ര വാദം. ബോംബ് പൊട്ടിത്തെറിച്ചപ്പോൾ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന്റെ ഭാഗമായി ജീവൻരക്ഷാപ്രവർത്തനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകനാണ് അറസ്റ്റിലായതെന്നും പോലീസ് നടപടിയെ എതിർത്ത് ഗോവിന്ദൻ പറഞ്ഞു. ഇയാൾ നിരപരാധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“സിപിഎം അക്രമം നടത്താൻ ബോംബ് ഉണ്ടാക്കുന്നു എന്നത് കള്ള പ്രചാരണ വേലയാണ്. പാനൂർ സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഫോടനത്തിൽ പിടിയിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയയാളാണ്, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയാണ് ചെയ്തത്. അയാളെ തെറ്റായി ചിത്രീകരിച്ചു. “- ഗോവിന്ദൻ പറഞ്ഞു. ബോംബ് പൊട്ടിയ സ്ഥലത്തേക്ക് രക്ഷാപ്രവർത്തനം നടത്താൻ കൃത്യസമയത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ എത്തിയത് എപ്രകാരമാണെന്നും, ബോംബ് നിർമിക്കുന്നുണ്ടെന്ന് അയാൾക്ക് അറിയാമായിരുന്നോയെന്നും ഗോവിന്ദന്റെ ന്യായീകരണത്തെ ചോദ്യം ചെയ്ത് കെ.കെ രമ ഇതിനിടെ രംഗത്തെത്തി.
ബോംബുണ്ടാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പറയുന്ന സിപിഎം നേതൃത്വം തന്നെ, കേസിൽ പിടിയിലായവരെ ന്യായീകരിക്കുന്ന കാഴ്ച വിചിത്ര ന്യായീകരണമായാണ് നിരീക്ഷകർ വിലയിരുത്തുന്നത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിയുടെ വീട് സന്ദർശനത്തെ ന്യായീകരിച്ചിരുന്നു. ബോംബ് നിർമിക്കുന്നതിനിടെ മരിച്ചയാളുടെ വീട്ടിൽ പോയത് മനുഷ്യത്വത്തിന്റെ ഭാഗമാണെന്നും സന്ദർശനത്തിൽ അസ്വാഭാവികതയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതികളുടെ രാഷ്‌ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്നും ക്രിമിനലുകളാണ് പ്രതികളെന്നും പറഞ്ഞ് കയ്യൊഴിയാനാണ് വടകര സ്ഥാനാർത്ഥി കെ.കെ ശൈലജയും ശ്രമിച്ചത്.
പാനൂരിൽ കഴിഞ്ഞ ദിവസമായിരുന്നു ബോംബ് നിർമിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചത്. കേസിൽ 12 പേരുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിൽ ആറ് പേർ അറസ്റ്റിലായി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് പോലീസ് അറിയിക്കുന്നത്.















