ആലപ്പുഴ: ഇടുക്കി രൂപതയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയമാണെന്ന് ശോഭാ സുരേന്ദ്രൻ. കേരളാ സ്റ്റോറി എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചതിന് ഒരു സമുദായ നേതൃത്വത്തിനെതിരെ വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുകയും, വലിയ പാതകമാണ് ചെയ്തതെന്ന മട്ടിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതും ജനാധിപത്യവിരുദ്ധമാണെന്ന് ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ എല്ലാ നിയമ സംവിധാനങ്ങളുടെയും പരിശോധനകൾക്ക് ശേഷം പുറത്തിറങ്ങിയ ഒരു സിനിമ, എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് പ്രദർശിപ്പിക്കുന്നതിൽ ആർക്കാണിത്ര വേവലാതി? ഓരോ സമുദായത്തിനും അവരവരുടെ ആശങ്കകൾ പങ്കുവയ്‌ക്കാനും, നേരിടുന്ന വെല്ലുവിളികളെ കുറിച്ച് തങ്ങളുടെ ജനവിഭാഗങ്ങളെ ബോധവാന്മാരാക്കാനുമുള്ള ധാർമിക ഉത്തരവാദിത്വമുണ്ട്. അത് നിറവേറ്റുന്നതിനായി അവർ ഉപയോഗിക്കുന്ന നിയമപരമായ സങ്കേതങ്ങളിൽ ഇത്ര അസ്വസ്ഥത ഉണ്ടാക്കുന്നത് എന്തിനാണ്? ക്രൈസ്തവ സമൂഹം കേരളാ സ്റ്റോറി എന്ന സിനിമ പ്രദർശിപ്പിക്കുന്ന സ്ഥലങ്ങളിലെല്ലാം ഭാരതീയ ജനതാ പാർട്ടി സംരക്ഷണമൊരുക്കുമെന്നും ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി കൂടിയായ ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. എക്സിലൂടെയായിരുന്നു ശോഭയുടെ പ്രതികരണം.
കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നത് ലൗ ജിഹാദിനെതിരായ ബോധവത്കരണമാണെന്ന് ഇടുക്കി രൂപത നേരത്തെ പ്രതികരിച്ചിരുന്നു. സമൂഹത്തിൽ ലൗ ജിഹാദ് നിലനിൽക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. കുട്ടികളെ പ്രണയത്തിൽ അകപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഈ പ്രവണത തടയണം, ബോധവത്കരണം എന്ന നിലയിലാണ് സിനിമ പ്രദർശിപ്പിച്ചതെന്നും രൂപതാ പിആർഒ ജിൻസ് കാരക്കാട്ടിൽ വിശദീകരിച്ചു.
രൂപതയുടെ കീഴിലുള്ള മതബോധന ക്ലാസുകളിൽ പത്താ ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികൾക്കായാണ് കേരളാ സ്റ്റോറി പ്രദർശിപ്പിച്ചത്. എന്നാൽ ഇത് സംസ്ഥാനത്തെ ഇടതുവലത് മുന്നണികളെ വലിയ രീതിയിൽ പ്രകോപിപ്പിച്ചിരുന്നു. നേരത്തെ സിനിമ ദൂരദർശനിൽ സംപ്രേഷണം ചെയ്തപ്പോഴും വലിയ എതിർപ്പാണ് മുഖ്യമന്ത്രി അടക്കമുള്ളവർ അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു രൂപതയുടെ നീക്കം. ഇത് സൈബറിടങ്ങളിൽ വലിയ ചർച്ചയാവുകയും ചെയ്തു.