അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമിയ്‌ക്കൊരുങ്ങുകയാണ് അയോദ്ധ്യ. രാം ലല്ലയുടെ തിരുനെറ്റിയിൽ രാമനവമി ദിനത്തിൽ സൂര്യകിരണങ്ങൾ തിലകം ചാർത്തും . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞരും, സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരും ഒത്തുചേർന്നാണ് ഇതിനായി പ്രത്യേക സജ്ജീകരണം ഒരുക്കുന്നത് .
ഒപ്‌റ്റോമെക്കാനിക്കൽ സംവിധാനത്തിലൂടെ ഏപ്രിൽ 17-ന് കൃത്യം 12 മണിക്ക് സൂര്യ കിരണങ്ങൾ ശ്രീകോവിലിലെത്തും. ഇവിടെ കിരണങ്ങൾ കണ്ണാടിയിൽ നിന്ന് പ്രതിഫലിക്കുകയും 75 എംഎം വലിപ്പമുള്ള വൃത്താകൃതിയിലുള്ള തിലകത്തിന്റെ രൂപത്തിൽ രാംലല്ലയുടെ നെറ്റിയിൽ 4 മിനിറ്റ് നേരം പതിക്കുകയും ചെയ്യും.
ഇതിനായുള്ള ശാസ്ത്രീയ ഉപകരണങ്ങൾ ഏതാനും ദിവസം മുമ്പ് ശ്രീകോവിലിനു തൊട്ടുമുകളിലുള്ള മൂന്നാം നിലയിൽ സ്ഥാപിച്ചിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞുള്ള ആരതിക്ക് ശേഷം ആദ്യ പരീക്ഷണത്തിൽ രാംലാലയുടെ ചുണ്ടിലും, രണ്ടാം പരീക്ഷണത്തിൽ നെറ്റിയിലും സൂര്യകിരണങ്ങൾ പതിഞ്ഞിരുന്നു.അയോദ്ധ്യയിലുടനീളമുള്ള 100 എൽഇഡി സ്‌ക്രീനുകളിൽ ഇത് പ്രക്ഷേപണം ചെയ്യും.