ന്യൂഡൽഹി : ഇന്ത്യ തേടുന്ന കൊടും ഭീകരൻ ഹാഫിസ് സയീദ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു . ഹാഫിസ് സയീദിനെ പാകിസ്താനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് അഭ്യൂഹം . ഹാഫിസ് സയീദ് ഇപ്പോൾ ഐസിയുവിലാണെന്നും , അജ്ഞാത രോഗവുമായി മല്ലിടുകയാണെന്നുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ .
വിഷം നൽകിയതാണെന്ന രീതിയിലും വാർത്തകൾ പ്രചരിക്കുന്നുണ്ട് . പാക് അധികൃതരുടെ കനത്ത സുരക്ഷയിൽ സയീദ് ചികിത്സയിലാണെന്നും ചില പോസ്റ്റുകളിൽ പറയുന്നു . എന്നാൽ ഇതുമായി ബന്ധപ്പെട്ട് പാകിസ്താൻ അധികൃതർ ഇതുവരെ യാതൊരു വിവരങ്ങളും പുറത്തു വിട്ടിട്ടില്ല .
രാജ്യം നടുങ്ങിയ 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ കൂടിയാണ് ഹാഫിസ് സയീദ്. ഈ ആക്രമണത്തിൽ ആറ് അമേരിക്കക്കാരടക്കം 166 പേരാണ് കൊല്ലപ്പെട്ടത്. 10 മില്യൺ ഡോളറാണ് യുഎസ് ഹാഫീസ് സയീദിന്റെ തലയ്‌ക്കു വിലയിട്ടിരിക്കുന്നത്. ലഷ്‌കർ-ഇ-ത്വയ്ബ എന്ന ഭീകര സംഘടനയുടെ സ്ഥാപകനായ ഹാഫിസ് സയീദ് നിരോധിത ജമാഅത്ത് ഉദ് ദവയുടെ നേതാക്കൾക്കൊപ്പം 2019 മുതൽ ജയിലിലാണ്.
തീവ്രവാദ ഫണ്ടിംഗ് കേസുകളിൽ ശിക്ഷിക്കപ്പെട്ടാണ് ഇയാൾ ജയിലിനുള്ളിൽ കഴിയുന്നത്. 2008ലെ മുംബൈ ആക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കർ-ഇ-ത്വയ്ബയുടെ മുൻനിര സംഘടനയാണ് സയീദിന്റെ നേതൃത്വത്തിലുള്ള ജെയുഡി.
ഹാഫിസ് സയീദിന്റെ ആരോഗ്യ നിലയെക്കുറിച്ച് ഇടയ്‌ക്കിടെ ഇത്തരം വാർത്തകൾ പ്രത്യക്ഷപ്പെടാറുണ്ട്. സയീദിനെതിരെ നടപടിയെടുക്കാൻ പാകിസ്താന് മേൽ അന്താരാഷ്‌ട്ര സമൂഹത്തിന്റെ സമ്മർദ്ദം ശക്തമാണ്. ഇതിൽ നിന്ന് രക്ഷപെടാൻ വേണ്ടിയാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതെന്നും സംശയം ഉയരുന്നുണ്ട്.