ഹൈദരാബാദ്: തെലങ്കാനയിൽ ബിആർഎസിന്റെ മേദക് സ്ഥാനാർത്ഥി പി വെങ്കട്ടറാം റെഡ്ഡി, സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത 106 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. മേഡക് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ റെഡ്ഡി മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസറുടെ അനുവാദമില്ലാതെയാണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്.
ഏപ്രിൽ 7നാണ് റെഡ്ഡി ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്. നേരത്തെ ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തിരുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് വിവരം ലഭിച്ചിരുന്നു. എന്നാൽ പരിപാടിയുടെ സിസിടിവി ദൃശ്യങ്ങളടക്കം ലഭിച്ചതോടെയായിരുന്നു നടപടി സ്വീകരിച്ചത്. മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന് കാണിച്ചാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പോൾ പാനൽ അറിയിച്ചു.
അനുവാദമില്ലതെ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതിന് റെഡ്ഡിക്കെതിരെയും ബിആർഎസ് നേതാക്കൾക്ക് നേരെയും കേസെടുത്തിട്ടുണ്ട്. ടെക്നിക്കൽ അസിസ്റ്റന്റുമാർ, എൻജിനീറിംഗ് കൺസൾട്ടന്റുമാർ, കമ്പ്യൂട്ടർ ഓപ്പറേറ്റർമാർ, കമ്യൂണിറ്റി കോ-ഓർഡിനേറ്റർമാർ, വില്ലേജ് ഓർഗനൈസർമാർ, ഓഡിറ്റർമാർ തുടങ്ങിയ ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തത്.
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിആർഎസ് സംഘടിപ്പിച്ച രഹസ്യ യോഗത്തിൽ ഉദ്യോഗസ്ഥർ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ബിജെപിയുടെ മേഡക് സ്ഥാനാർത്ഥി രഘുനന്ദൻ റാവു ആണ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്കും റവന്യൂ ഡിവിഷണൽ ഓഫീസർക്കും പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.