പെഗാട്രോണിന്റെ രാജ്യത്തെ ഏക ഐഫോൺ നിർമാണ കേന്ദ്രം ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. കരാർ അന്തിമമായാൽ ടാറ്റയ്‌ക്ക് കുറഞ്ഞത് 65 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.
ചെന്നൈയ്‌ക്ക് സമീപമാണ് പെഗാട്രോൺ പ്ലാൻ്റ് സ്ഥിതി ചെയ്യുന്നത്. ടാറ്റയുടെ ഓഹരികൾക്ക് ശേഷമുള്ള ഓഹരി പങ്കാളിത്തം വഹിക്കുന്നത് പെഗാട്രോണാകും. ടാറ്റ-പെഗാട്രോൺ-ആപ്പിൾ സംയുക്ത സംരംഭത്തിന് ആപ്പിൾ അംഗീകാരം നൽകിയെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ പ്രതിവർഷം അഞ്ച് ദശലക്ഷം ഐഫോണുകളാണ് പെഗാട്രോൺ പ്ലാൻ്റിൽ നിർമ്മിക്കുന്നത്. 10,000 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ചൈനയിലെ ഐഫോൺ പ്ലാന്റിന്റെ നിയന്ത്രണം വിട്ടു നൽകിയതിന് ശേഷം പെഗാട്രോണിന് അവശേഷിക്കുന്ന ഏക പ്ലാൻ്റാണ് ചെന്നൈയിലേത്. പ്ലാന്റ് ഏറ്റെടുക്കുന്നതോടെ ഭാരതത്തിലെ ഐഫോൺ നിർമ്മാണശേഷി ശക്തിപ്പെടുത്താൻ ടാറ്റയ്‌ക്ക് സാധിക്കും.
ചെന്നൈയിലെ പ്ലാൻ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ടാറ്റയും പെഗാട്രോണും തമ്മിലുള്ള ചർച്ചകൾ ആറുമാസത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർണാടകയിലെ ഐഫോൺ അസംബ്ലി പ്ലാൻ്റിലും ടാറ്റയുടെ പങ്കാളിത്തമുണ്ട്. ടാറ്റ, പെഗാട്രോൺ, ഫോക്‌സ്‌കോൺ എന്നിവയാണ് ആപ്പിളിന്റെ ഇന്ത്യയിലെ ഐഫോൺ കരാർ നിർമ്മാതാക്കൾ. ഇന്ത്യയിലെ ആപ്പിളിന്റെ ഐഫോൺ കയറ്റുമതിയിൽ ടാറ്റയുടെ സംഭാവന കഴിഞ്ഞ വർഷത്തെ 12-14 ശതമാനത്തിൽ നിന്ന് ഈ വർഷം 20-25 ശതമാനമായി ഉയരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.