വടകര: സിപിഎമ്മുകാർ പറയുന്ന മാദ്ധ്യമസ്വാതന്ത്ര്യത്തിന് ഘടകവിരുദ്ധമായാണ് അവരുടെ പ്രവർത്തനമെന്ന് വീണ്ടും തെളിയിച്ചതായി സി.ആർ പ്രഫുൽ കൃഷ്ണൻ. ജനംടിവി സംഘത്തിന് നേരായ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു വടകര പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനുമായ പ്രഫുൽ കൃഷ്ണൻ.
ജനം ടിവി സംഘത്തിന് നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ടതല്ല, ആസൂത്രിതമാണ്. സിപിഎമ്മിന്റെ അനുകൂല വാർത്തകൾ നൽകാത്തവരെയും സിപിഎം നിലപാടുകളെ കണ്ണടച്ച് പിന്തുണയ്‌ക്കാത്തവരെയും എതിർക്കുന്ന സിപിഎമ്മിന്റെ വൃത്തികെട്ട മനോഭാവമാണ് അതിൽ നിന്നും പ്രകടമായത്. ഈ നിലപാട് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
കേവലം ജനം ടിവിയോട് മാത്രമുള്ള വിരോധമല്ല സിപിഎമ്മുകാർ പ്രകടിപ്പിച്ചത് മാദ്ധ്യമങ്ങളോടുള്ള സിപിഎമ്മിന്റെ മനോഭാവമാണ് അനിൽ നമ്പ്യാർക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രകടമായത്. സിപിഎം പലപ്പോഴും മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ പേരിൽ പൊഴിക്കുന്നത് മുതലക്കണ്ണീർ ആണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. പ്രബുദ്ധ മലയാളികൾ സിപിഎമ്മിന്റെ ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം ഗുണ്ടായിസത്തിനെതിരായ മറുപടിയാകും പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടായി രേഖപ്പെടുത്തുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.