അനന്തപൂർ : ഉഗാദി ഉത്സവത്തോടനുബന്ധിച്ച് കടപ്പയിലെ ദേവുനി ഗഡപ വെങ്കിടേശ്വര ക്ഷേത്രത്തിൽ പരമ്പരാഗത വഴിപാടുകളുമായെത്തി മുസ്ലീം വിശ്വാസികൾ. കടപ്പയിലെയും പരിസരങ്ങളിലെയും മുസ്ലീം സ്ത്രീകൾ സാരിയും അവശ്യസാധനങ്ങളുമായാണ് ക്ഷേത്രത്തിലെത്തിയത് .
വെങ്കിടേശ്വര സ്വാമിയുടെ പത്നിയായ ബീബി നഞ്ചാരമ്മ മുസ്ലീമാണെന്ന വിശ്വാസമാണിതിന് പിന്നിൽ . അതുകൊണ്ട് തന്നെ വെങ്കിടേശ്വര സ്വാമി തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ദൈവമാണെന്നും അവർ പറയുന്നു.
അരിയും പച്ചക്കറികളും, മധുരപലഹാരങ്ങളും , ഒപ്പം ബീബി നഞ്ചാരമ്മയ്ക്കുള്ള സാരികളുമായാണ് ഇവർ എത്തുന്നത്. ബുർഖ ധരിച്ച മുസ്ലീം സ്ത്രീകളുടെ നീണ്ട നിര തന്നെ ക്ഷേത്രത്തിന് മുന്നിൽ കാണാമായിരുന്നു . വിജയനഗര വാസ്തുശില്പശൈലിയുള്ളതാണ് ശ്രീ ലക്ഷ്മി വെങ്കിടേശ്വര ക്ഷേത്രം. ക്ഷേത്രത്തിൽ നടന്ന ആരതിയിൽ പങ്കെടുത്ത് , വെങ്കിടേശ്വര സ്വാമിയോട് പ്രാർത്ഥിച്ച് പ്രസാദവും വാങ്ങിയാണ് ഇവർ മടങ്ങിയത് .