തിരുവനന്തപുരം: വ്യാജ പ്രസ്താവനകൾ നടത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ നിയമനടപടിക്കൊരുങ്ങി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വ്യാജ ആരോപണങ്ങൾ നടത്തിയ ശശി തരൂരിനെതിരെ രാജീവ് ചന്ദ്രശേഖർ വക്കീൽ നോട്ടീസ് അയച്ചു. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ചു പൊതുസമൂഹത്തോട് ശശി തരൂർ മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ രാജീവ് ചന്ദ്രശേഖറിനെതിരായി ആരോപണങ്ങൾ ഉന്നയിച്ചത്. ഇതിനെ തുടർന്ന് എൻ ഡി എയും രാജീവ് ചന്ദ്രശേഖറും ഇലക്ഷൻ കമ്മീഷനെ സമീപിച്ചിരുന്നു. ആർക്കും എന്തും പറഞ്ഞു പോകാൻ കഴിയില്ലെന്നും ഒരു ആരോപണം ഉന്നയിക്കുമ്പോൾ അതിന്റെ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ആർജ്ജവം കാണിക്കണമെന്നും നേരത്തെ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. പ്രസ്താവനകൾ നടത്തി ഒരാഴ്ച കഴിഞ്ഞിട്ടും ഈ വിഷയത്തിന്മേൽ ഒന്നും പ്രതികരിക്കാൻ ശശി തരൂർ തയ്യാറാകാത്ത സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖർ നിയമ നടപടികൾ കടുപ്പിച്ചത്.
തിരുവനന്തപുരത്തെ വോട്ടർമാർക്കിടയിൽ തരൂർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു. ഇടവക വൈദികർ ഉൾപ്പെടെയുള്ള മണ്ഡലത്തിലെ സ്വാധീനമുള്ള വ്യക്തികൾക്ക് പണം നൽകി വോട്ട് സ്വാധീനിക്കാൻ രാജീവ് ചന്ദ്രശേഖർ ശ്രമിച്ചുവെന്നുമാണ് ശശി തരൂർ പ്രചരിപ്പിച്ചതെന്ന് വക്കീൽ നോട്ടീസിൽ പറയുന്നത്.
രാജീവ് ചന്ദ്രശേഖറിനെ ദ്രോഹിക്കുക എന്ന ഉദ്ദേശത്തോടെയാണ് തരൂർ ഈ പ്രസ്താവനകൾ നടത്തിയിട്ടുള്ളത്. ഇത്തരം അപകീർത്തികരമായ പ്രസ്താവനകൾ എങ്ങനെയാണ് തിരുവനന്തപുരത്തെ മുഴുവൻ ക്രിസ്ത്യൻ സമൂഹത്തെയും അതിന്റെ നേതാക്കളെയും ദ്രോഹിക്കുകയും അനാദരിക്കുകയും ചെയ്തതെന്നും നോട്ടീസിൽ പറയുന്നുണ്ട്.