ന്യൂഡൽഹി: സൈനിക ശക്തി വികസിക്കാൻ ഭാരതം. പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങളിൽ സൈനിക നവീകരണത്തിനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇതിന് പുറമേ അർമേനിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും സൈനിക വിദഗ്ധരെ അയക്കാൻ ഇന്ത്യ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. മൊസാംബിക്, ഐവറി കോസ്റ്റ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ആദ്യമായാണ് ഇന്ത്യ പ്രതിരോധ വിദഗ്ധരെ അയക്കുന്നത്.
യൂറോപ്പിന്റെ പ്രധാന സുരക്ഷാ പങ്കാളിയായ പോളണ്ടിലേക്കും ഇന്ത്യ ആദ്യമായി സൈനിക വിദഗ്ധനെ അയക്കും. അർമേനിയയിലും ആദ്യമായാണ് സൈനിക വിദഗ്ധനെ നിയമിക്കുക. രാജ്യത്തിന് അടുത്തിടെ വൻ തോതിൽ ആയുധങ്ങളും യുദ്ധ സംവിധാനങ്ങളും ഇന്ത്യ നൽകിയിരുന്നു. ആഗോള തലത്തിൽ തദ്ദേശീയ മികവ് അലയടിക്കുന്നതിനിടെയാണ് പുത്തൻ നീക്കം.
പതിറ്റാണ്ടുകളുടെ ഇടവേളയ്‌ക്ക് ശേഷമാണ് എത്യോപ്യയിലേക്ക് ഇന്ത്യ സൈനിക വിദഗ്ധനെ അയക്കുന്നത്. ജിബൂട്ടിയിലേക്കും സൈനിക വിദഗ്ധനെ ഭാരതം നിയമിക്കും. രണ്ടാം തവണയാണ് ജിബൂട്ടിയിൽ നിയമനം നടത്തുന്നത്. ലോകമെമ്പാടും 26 ദൗത്യങ്ങൾക്കാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇതിൽ 18 എണ്ണവും ആഫ്രിക്കയിലാണെന്നതും ശ്രദ്ധേയമാണ്.
വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിൽ ആഫ്രിക്കൻ രാജ്യങ്ങൾക്ക് കൈത്താങ്ങാകാൻ ഇന്ത്യ നിരന്തരം പരിശ്രമിക്കുന്നു. ആഫ്രിക്കയിൽ ഇന്ത്യയുടെ സൈനിക നയതന്ത്ര ബന്ധം ദൃഢപ്പെടുത്താനും രാജ്യം ശ്രമിക്കുന്നു. ജി20 ഉച്ചകോടിയിൽ ആഫ്രിക്കൻ യൂണിയനെ അംഗംമാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിലും ഇന്ത്യ നിർണായക പങ്ക് വഹിച്ചിരുന്നു.