മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ തട്ടിപ്പിനിരയാക്കിയ അർദ്ധസഹോദരൻ അറസ്റ്റിൽ. ബിസിനസിന്റെ പേരിൽ 4.3 കോടി രൂപ തട്ടിയ വൈഭവ് പാണ്ഡ്യയാണ് പിടിയിലായത്. 2021ലാണ് ഹാർദിക്കും ക്രുണാലും വൈഭവും ചേർന്ന് ബിസിനസ് ആരംഭിച്ചത്. പോളിമർ ബിനിനസാണ് ഇവർ ആരംഭിച്ചത്.പാണ്ഡ്യ സഹോദരന്മാർ 40 ശതമാനം വീതം ബിസിനസിൽ നിക്ഷേപിച്ചപ്പോൾ വൈഭവ് 20 ശതമാനമാണ് നിക്ഷേപിച്ചത്. ഇതിനിടെ കരാർ ലംഘിച്ച് സമാന സംരംഭം വൈഭവ് സ്വന്തമായി തുടങ്ങിയിരുന്നു. ഇക്കാര്യം ഹാർദിക്കോ ക്രുണാലോ അറിഞ്ഞതുമില്ല.
ഇതിനിടെ ആദ്യ സംരംഭം നഷ്ടത്തിലായി. നാലുകോടിയോളം രൂപയാണ് നഷ്ടമായത്. ഇതിനിടെ ഹാർദിക്കിനെയും ക്രുണാലിനെയും അറിയിക്കാതെ വൈഭവ് ലാഭ വിഹിതം 20ൽ നിന്ന് 33 ശതമാനമായി ഉയർത്തിയിരുന്നു. ചില ഫണ്ടുകളിലും തിരിമറി നടത്തിയിരുന്നു. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ഹാർദിക്കും ക്രുണാലും നിലവിൽ ഐപിഎല്ലിൽ പങ്കെടുക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.