ന്യൂഡൽഹി: അഞ്ച് കുട്ടികളുടെ ജീവൻ അപഹരിച്ച ഹരിയാനയിലെ മഹേന്ദ്രഗഡ് ബസ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം പ്രതികരിച്ചു.
“ഹരിയാനയിലെ മഹേന്ദ്രഗഡിലുണ്ടായ ബസ് അപകടം അങ്ങേയറ്റം വേദനാജനകമാണ്. അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളോട് എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റ എല്ലാ കുട്ടികളും വേഗം സുഖം പ്രാപിക്കട്ടെ.. സംസ്ഥാന സർക്കാരും പ്രാദേശിക ഭരണകൂടവും സഹായം ഉറപ്പുവരുത്തുന്നതാണ്” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
അഞ്ച് കുട്ടികളുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. “സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടത് അത്യന്തം ദുഃഖകരമാണ്. മരണമടഞ്ഞ കുട്ടികളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. അവർക്ക് ദൈവം ശക്തി പകരട്ടെ. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായവും പ്രാദേശിക ഭരണകൂടം നൽകുന്നതാണ്. അവർ വേഗം സുഖം പ്രാപിക്കട്ടെ..” അമിത് ഷാ എക്‌സിൽ കുറിച്ചു.
വ്യാഴാഴ്ച രാവിലെ ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയിലെ കനിന ടൗണിലായിരുന്നു അപകടം നടന്നത്. സ്‌കൂൾ കുട്ടികളുമായി പോയ ബസ് മരത്തിലിടിച്ച് കീഴ്മേൽ മറിയുകയായിരുന്നു. അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമിതവേഗത്തിലാണ് ബസ് ഓടിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും മഹേന്ദ്രഗഡ് എസ്എച്ച്ഒ ഉദയ് ഭാൻ പറഞ്ഞു.