തൃശൂർ: കരുവന്നൂർ കള്ളപ്പണ കേസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.കെ. ബിജുവിനെ ചോദ്യം ചെയ്ത് ഇഡി. അറസ്റ്റിലായ പ്രതികളുമായി ബിജുവിനുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് ഇഡി ചോദ്യം ചെയ്തത്. എട്ടര മണിക്കൂറോളമാണ് ബിജുവിനെ ചോദ്യം ചെയ്തത്.
കേസിലെ മറ്റ് പ്രതികളുമായി ബന്ധപ്പെട്ട കണ്ടെത്തലുകളിൽ വ്യക്തത വരുത്താനാണ് ഇഡിയുടെ നീക്കം. രണ്ട് ദിവസം മുമ്പും കേസുമായി ബന്ധപ്പെട്ട് ബിജുവിനെയും സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാർ ബിജുവിന് അഞ്ച് ലക്ഷം രൂപ നൽകിയതായി സിപിഎം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ചോദ്യം ചെയ്യാൻ ആരംഭിച്ചത്.
എം.എം. വർഗീസ് ഈ മാസം 22-ന് ഹാജരാകണമെന്നും ഇഡി അറിയിച്ചിട്ടുണ്ട്. തൃശൂരിൽ ആദായ നികുതി വകുപ്പ് മരവിപ്പിച്ച അക്കൗണ്ടിന് പുറമേ സിപിഎമ്മിന്റെ മറ്റ് സഹകരണ ബാങ്കുകളുൾപ്പെടെ 81 അക്കൗണ്ടുകളിലും ഇഡി പരിശോധന നടത്തും.