ആലപ്പുഴ: ഐഎൻടിയുസി നേതാവ് സത്യൻ കൊലക്കേസിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് ആരോപിച്ച് പാർട്ടിക്കാരനായ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ കത്ത്. കേസിൽ പ്രതിയായിരുന്ന ജില്ലാ പഞ്ചായത്ത് അംഗം ബിബിൻ. സി. ബാബുവാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2006-ൽ കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടിരുന്നു.
നിരപരാധിയായ തന്നെ കേസിൽ പ്രതിയാക്കിയതായി, സ്ഥാനം ഒഴിയുന്നുവെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അയച്ച കത്തിൽ ബിപിൻ ആരോപിച്ചു. ആലപ്പുഴയിലെ വിഭാഗീയതയെ തുടർന്നാണ് ബിപിൻ ഉൾപ്പെടെ മൂന്നു നേതാക്കൾ കത്ത് നൽകിയത്.
”കടുത്ത മാനസിക പീഡനത്തെ തുടർന്ന് പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഒരു പരാതിയിലും പരിഹാരം കാണാൻ തയ്യാറാകുന്നില്ല. പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് പറഞ്ഞ് അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നാൽ, ഒരു വിഭാഗം നടത്തുന്ന എല്ലാ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്കും പാർട്ടി നേതാവ് സംരക്ഷണം നൽകുന്നുവെന്നും” കത്തിൽ പറയുന്നു.
”എസ്എഫ്‌ഐയുടെ പ്രവർത്തന കാലഘട്ടം മുതൽ 14 വർഷമായി പാർട്ടിയിൽ പ്രവർത്തിച്ചു വരികയാണ്. വിദ്യാർത്ഥി രാഷ്‌ട്രീയത്തിന്റെ ഭാഗമായി 36 കേസുകളിൽ പ്രതിയായിരുന്നു. പാർട്ടി ഗൂഢാലോചനയിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകനായിരുന്ന സത്യൻ കൊലക്കേസിൽ നിരപരാധിയായ എന്നെ പ്രതിയാക്കിയതിനെ തുടർന്ന് 19-ാം 65 ദിവസമാണ് ഞാൻ ജയിൽവാസം അനുഭവിച്ചത്.”
”എന്റെ കുടുംബജീവിതത്തിലുണ്ടായ ചെറിയ തെറ്റിന് എന്നെ പരമാവധി അപമാനിച്ചു കഴിഞ്ഞു. സസ്‌പെൻഷൻ കഴിഞ്ഞിട്ടും സഖാവ് കെ.എച്ച്. ബാബുജാൻ പഴയ ആരോപണങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടു മുന്നോട്ടു വരികയാണ്. ഒരു കാരണവശാലും പാർട്ടിയിൽ പ്രവർത്തിക്കാൻ എന്നെ അനുവദിക്കില്ലെന്ന ബാബുജാന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് പാർട്ടി ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തിയിട്ടുള്ളത് എന്ന് വ്യക്തമാണ്.”
”എനിക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിന് വിഘാതമായ നടപടിയാണ് ഇവിടെ ഉണ്ടായത്. ഇൗ അവസരത്തിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാനും ജില്ലാ പഞ്ചായത്ത് അംഗത്വം ഒഴിയാനും ഞാൻ ആഗ്രഹിക്കുകയാണ്. മരണംവരെയും പാർട്ടിയിൽ പ്രവർത്തിക്കണമെന്ന ആഗ്രഹവുമായി നിൽക്കുന്ന എന്നെപ്പോലുളളവർക്ക് നേരെ വ്യക്തിവൈരാഗ്യം തീർക്കാൻ നേതൃത്വം ശ്രമിക്കുകയാണ്. ഇതേപറ്റി പിന്നീട് പാർട്ടി പരിശോധിക്കുന്ന ഘട്ടത്തിൽ ബോധ്യപ്പെടും.” ബിപിൻ കത്തിൽ പറയുന്നു.