ലക്നൗ : ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി സ്ത്രീ എത്തിയപ്പോൾ തങ്ങളെ കുഴപ്പിക്കുന്ന കേസായി ഇത് മാറുമെന്ന് സാദത്ഗഞ്ച് പൊലീസ് കരുതിയിരുന്നില്ല .
ഫെബ്രുവരി 16 നാണ് സാദത്ഗഞ്ച് പരിധിയിലെ താമസക്കാരനായ മൗലാന മഞ്ജർ അലിയെ വീട്ടിൽ നിന്ന് പെട്ടെന്ന് കാണാതായത് . . ഇയാളെ കണ്ടെത്താൻ ഭാര്യ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഫെബ്രുവരി 19 ന് സാദത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ മൗലാനയെ കാണാതായതായി ഭാര്യ കേസ് നൽകി.
പരാതി നൽകിയതിന് ശേഷം പൊലീസ് കേസ് അന്വേഷിക്കാൻ തുടങ്ങിയിരുന്നു . എന്നാൽ ഇതിനിടെ മറ്റൊരു സ്ത്രീയും പൊലീസ് സ്റ്റേഷനിലെത്തി തന്റെ ഭർത്താവ് മഞ്ജർ അലിയെ കാണാതായെന്ന് പരാതി നൽകി . ഇതോടെ പൊലീസ് കുഴങ്ങി . ഇരുവരെയും സ്റ്റേഷനിലേയ്‌ക്ക് വിളിച്ചു വരുത്തി സംസാരിച്ചതോടെ മൗലവി രണ്ട് പേരെയും നിക്കാഹ് ചെയ്തതാണെന്ന് വ്യക്തമായി .
അതിനിടെ, കുടുംബാംഗങ്ങൾ നൽകിയ മൗലാനയുടെ മൊബൈൽ നമ്പറിന്റെ കോൾ ലൊക്കേഷൻ പൊലീസ് കണ്ടെത്തി . മൗലാന ഗോണ്ടയിലാണെന്നും കണ്ടെത്തി. മൗലാനയെ തേടി ഒരു സംഘം പൊലീസ് ഉടൻ തന്നെ ഗോണ്ടയിലേക്ക് പുറപ്പെട്ടു. എന്നാൽ അവിടെ എത്തിയപ്പോഴാണ് പൊലീസ് ശരിയ്‌ക്കും ഞെട്ടിയത് . പുതിയ വിവാഹം കഴിച്ച് മൂന്നാം ഭാര്യയോടൊപ്പം സുഖമായി കഴിയുകയായിരുന്നു മൗലാന . തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആദ്യഭാര്യയ്‌ക്കൊപ്പം വിട്ടയച്ചു.