ലക്നൗ: പതിനൊന്നു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ. യുപിയിലെ ഗാസിയബാദിലാണ് സംഭവം. മകളെ പീഡിപ്പിക്കുന്നതിന് കൂട്ടു നിന്ന കുറ്റത്തിനാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്.
പെൺകുട്ടിയുടെ പിതാവ് കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് മരിച്ചത്. അതിന് ശേഷം കുട്ടിയും സഹോദരങ്ങളും അമ്മയ്ക്കും രണ്ടാനച്ഛനും ഒപ്പം ഗാസിയാബാദിലാണ് താമസം. ഇതിനിടയിലാണ് പ്രതി പെൺകുട്ടിയെ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചത്. രണ്ടാനച്ഛന്റെ ഉപദ്രവത്തെ കുറിച്ച് പറഞ്ഞപ്പോൾ മകളെ മർദിക്കുകയാണ് അമ്മ ചെയ്തത്.
ഒടുവിൽ പീഡനം സഹിക്കാൻ കഴിയാതെ പെൺകുട്ടി വീട്ടിൽ നിന്ന് രക്ഷപ്പെട്ട് ഡൽഹിയിലെത്തുകയായിരുന്നു. ഏപ്രിൽ 9നാണ് ഡൽഹി പൊലീസ് വിജനമായ പ്രദേശത്ത് പെൺകുട്ടിയെ കണ്ടെത്തിയത്. വീട് വിട്ട് ഇറങ്ങിയതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് പീഡനം കുട്ടി വെളിപ്പെടുത്തിയത്. പൊലീസ് നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു.
പ്രതി ഭാര്യയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതായും പതിനാല് വയസുള്ള സഹോദരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. പെൺകുട്ടിയെ ഡൽഹിയിലെ ചൈൽഡ് ഹോമിലേക്ക് മാറ്റിയതായി ഗാസിയാബാദിലെ അങ്കുർ വിഹാർ എസിപി ഭാസ്കർ വർമ പറഞ്ഞു.