മതന്യൂനപക്ഷ സമുദായത്തെ ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള ഇടതുവലത് മുന്നണികളുടെ വ്യാജപ്രചാരണങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. കേരളത്തിലെ ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത സിഎഎ ദിവസങ്ങളായി ഇവിടെ ചർച്ച ചെയ്യുന്നുവെന്നും മതന്യൂനപക്ഷ സമുദായത്തെ സംശയത്തിന്റെയും ഭീതിയുടെയും നിഴലിലാക്കാനുള്ള വളരെ ബോധപരമായ പ്രചാരണമാണിതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
കേരളാ സ്റ്റോറി പ്രദർശിപ്പിക്കുന്നതിന് എന്തിനാണ് ഇത്രയധികം വേവലാതി. സെൻസർ ബോർഡ് അംഗീകരിച്ച ചിതമാണിത്. കേരളത്തിന്റെ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. നിരവധി ഐഎസ് റിക്രൂട്ട്മെന്റ് കേസുകൾ കേരളത്തിലുണ്ട്. തെരഞ്ഞെടുപ്പ് വരുമ്പോൾ ഒരു വിഭാഗത്തെ പ്രീതിപ്പെടുത്തി വോട്ട് പെട്ടിയിലാക്കാനുള്ള തന്ത്രമാണ് അവർ പയറ്റുന്നത്. മതന്യൂനപക്ഷങ്ങളെ വശത്താക്കാമെന്ന ധാരണ ഈ തെരഞ്ഞെടുപ്പോട് കൂടി അവസാനിക്കും.
പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചും നടക്കുന്ന കുപ്രചരണങ്ങളാണ്. പൗരത്വം നിഷേധിക്കുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വ്യാജ പ്രചരണം നടത്തുന്നത്. ഇടതുപക്ഷവും വലതുപക്ഷവും ഇത് ഏറ്റുപിടിക്കുന്നു. വ്യാപക കള്ളപ്രചരണമാണ് നടക്കുന്നത്. ജനങ്ങൾ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ അവർ ഒഴിവാക്കുന്നു. മതന്യൂനപക്ഷത്തെ കബളിപ്പിക്കാനാണ് അവരുടെ ശ്രമം. ഒരു വിഭാഗം മാദ്ധ്യമങ്ങളും വർഗീയ ശക്തികളെ സഹായിക്കുന്ന നിലപാട് എടുക്കുന്നു.
ബിജെപി തെരഞ്ഞെടുപ്പിൽ വലിയ വിജയം കൈവരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ബിജെപിയെ അധികാരത്തിൽ എത്തിക്കാതിരിക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നുണ്ട്. ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ നിരന്തരം കള്ളപ്രചരണങ്ങൾ നടക്കുകയാണ്- കെ സുരേന്ദ്രൻ പറഞ്ഞു.