ജനീവ: ഇസ്രായേലിനെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്. ഇസ്രായേലിനോ ലോകത്തിനോ മറ്റൊരു യുദ്ധം കൂടി താങ്ങാൻ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ ഒന്നിലധികം സൈനിക ശക്തികളുടെ ഏറ്റുമുട്ടലായി ഇത് മാറാതിരിക്കാൻ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ വലിയ തോതിലുള്ള ആക്രമണമാണ് ഇസ്രായേലിനുനേരെ നടത്തുന്നത്. എത്രയും പെട്ടന്ന് ഇത് അവസാനിപ്പിക്കണം. ആക്രമണത്തിൽ മേഖലയിലുടനീളമുള്ള വിനാശകരമായ അനന്തരഫലങ്ങളെക്കുറിച്ച് താൻ ആശങ്കാകുലനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇസ്രായേലിനെതിരെ ഇന്നലെ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തങ്ങളുടെ സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നാണ് യുഎന്നിൽ ഇറാന്റെ ന്യായീകരണം.
കഴിഞ്ഞ ദിവസമാണ് ഇസ്രായേലിനുനേരെ വലിയതോതിലുള്ള ഡ്രോൺ-മിസൈൽ ആക്രമണമുണ്ടായത്. ഇസ്രായേൽ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി 300 ൽ അധികം ഡ്രോണുകളും മിസൈലുകളുമാണ് വിക്ഷേപിച്ചത്. ഇസ്രയേലിനെതിരെയുള്ള ഇറാന്റെ ആദ്യത്തെ സമ്പൂർണ സൈനിക ആക്രമണമായിരുന്നു ഇന്നലെ നടന്നത്.