തിരുവനന്തപുരം : വിഷു ദിനത്തിൽ പാളയം മഹാഗണപതി ക്ഷേത്രത്തിൽ സമർപ്പിച്ചത് 70 അടി ഉയരത്തിലുള്ള അലങ്കാര ഗോപുരം. വ്യവസായ പ്രമുഖൻ ചെങ്കല്‍ രാജശേഖരന് നായരാണ് മഹാഗണപതിയ്ക്കായി ഈ അഭിമാനഗോപുരം ഒരുക്കാൻ മുന്നിട്ടിറങ്ങിയത് .
70 അടി ഉയരത്തിലും 20 അടി വീതിയിലുമാണ് ഗോപുരം നിര്‍മിച്ചത്. 18 അടി പൊക്കത്തിലുള്ള ഗണപതി വിഗ്രഹമാണ് ഗോപുരത്തിലെ പ്രധാന ആകര്‍ഷണം. സമീപത്തെ ക്രിസ്ത്യൻ പള്ളിയും , മസ്ജിദും മാര്‍ബിളിലും വെള്ളക്കല്ലും പതിച്ച് മോടി കൂട്ടിയപ്പോൾ ക്ഷേത്രത്തിൽ തൊഴാനെത്തുന്നവര്‍ക്ക് പ്രദക്ഷിണം ചെയ്യാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു .
ഒരേക്കറോളം ഉണ്ടായിരുന്ന ക്ഷേത്രഭൂമി പലരും കയ്യേറിയതിനാല്‍ 7 സെന്റ് ഭൂമി മാത്രമായി ചുരുങ്ങി. മുന്‍പ് സ്വാമി സത്യാനന്ദ സരസ്വതി ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനായി മുന്നിട്ടിറങ്ങിയിരുന്നുവെങ്കിലും ദേവസ്വം ബോര്‍ഡ് ഇടങ്കോലിട്ടതിനാല്‍ നടന്നില്ല.
തലസ്ഥാനത്തെ ഹിന്ദുക്കളുടെ അഭിമാനമായ വിഘ്നേശ്വര ക്ഷേത്രത്തിന് പുതിയ മുഖം നൽകാൻ എസ് രാജശേഖരന് നായര്‍ സ്വന്തം പണം ഉപയോഗിച്ച് നവീകരണം ഏറ്റെടുക്കുകയായിരുന്നു.
അലങ്കാര ഗോപുര സമര്‍പ്പണം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിര്‍വഹിച്ചു. .നമ്മുടെ നാടിന്റെ മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളാണ് പാളയം ക്ഷേത്രവും , പള്ളിയും , മസ്ജിദുമെന്ന് ചടങ്ങിൽ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു . ആ പ്രതീകങ്ങൾക്ക് ശാക്തീകരണം നൽകുകയാണ് രാജശേഖരൻ നായർ ചെയ്ത ഈ മഹത്തായ പ്രവർത്തനം . ഇത് അദ്ദേഹത്തിന് ലഭിച്ച നിയോഗമാണെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.
ചടങ്ങിനെത്തിയവർക്ക് സ്വാമി ചിദാന്ദപുരി വിഷുകൈനീട്ടം നല്കി . തന്ത്രി കണ്ഠരര് മഹേശ്വരര്, ഡോ വി പി സുഹൈബ് മൗലവി, ഫാ സജി ഇളമ്പശ്ശേരില്‍ , സംഗീത സംവിധായകകന്‍ എം ജയചന്ദ്രന് സ്വാമി മഹേശ്വരാനന്ദ സരസ്വതി, സ്വാമി ബ്രഹ്മാനന്ദ സരസ്വതി, സ്വാമി സാന്ദ്രാനന്ദ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഗോപുര നിര്‍മ്മാണവുമായി ബന്ധപ്പെട്ടവരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു
മുൻപ് കോവളം ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിന് ശ്രീ കോവില്‍ ,അലങ്കാരഗോപുരം, ചിത്രമതില്‍, മണിമണ്ഡപം എന്നിവയും എസ് രാജശേഖരന് നായര്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു .