പാലക്കാട്: ഭാരത് അരി വിതരണം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ. പാലക്കാട് കേരളശേരി പഞ്ചായത്തിലാണ് സംഭവം. അരി വിതരണം മുടക്കിയ സിപിഎം പ്രവർത്തകർ വാഹനങ്ങൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ഡ്രൈവറെ മർദ്ദിച്ചതായും പരാതിയുണ്ട്.
വടി ഉപയോഗിച്ചും മറ്റും വാഹനത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഭാരത് അരി വിതരണം സമ്മതിക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് സിപിഎം ഗുണ്ടകൾ വാഹനത്തിന് നേരെ പാഞ്ഞടുത്തത്. നിരവധി പ്രദേശവാസികളാണ് ഭാരത് അരി വാങ്ങാനായെത്തിയത്.
അരി വിതരണം തടഞ്ഞ സിപിഎം പ്രവർത്തകർക്കെതിരെ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധവും ഉയർന്നു. കുറഞ്ഞ വിലയ്‌ക്ക് തങ്ങൾക്ക് അരി ലഭിക്കുമ്പോൾ അതിനെ രാഷ്‌ട്രീയത്തിന്റെ പേരിൽ മുടക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ പാലക്കാട്ടെ പല ഭാഗങ്ങളിലും സിപിഎം പ്രവർത്തകർ അരി വിതരണം തടസപ്പെടുത്തിയിരുന്നു. കുറഞ്ഞ വിലയിൽ വിതരണം ചെയ്യുന്ന ഭാരത് അരി പൊതുജനങ്ങൾക്ക് വളരെ സഹായകമായി മാറുന്ന സാഹചര്യത്തിലാണ് സിപിഎം ഗുണ്ടകളുടെ അതിക്രമം. ജനങ്ങൾ ബിജെപിക്കൊപ്പം നിൽക്കുമെന്ന ഭയമാണ് സിപിഎം പ്രവർത്തകർ ഇത്തരം അതിക്രമം ചെയ്യാനുള്ള കാരണമെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു.
കിലോയ്‌ക്ക് 29 രൂപ നിരക്കിലാണ് കേന്ദ്രസർക്കാർ നേരിട്ട് ഭാരത് അരി വിതരണം ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഉൾപ്പെടെ വ്യാപകമായി കിറ്റ് നൽകി വോട്ട് തേടിയ സിപിഎം ആണ് ഇപ്പോൾ ഭാരത് അരിയുടെ വിതരണം തടസപ്പെടുത്തുന്നത്.