അഗർത്തല: കോൺഗ്രസും കമ്യൂണിസ്റ്റുകളും ഭരണത്തിലിരുന്നപ്പോൾ ഗോത്ര വിഭാഗത്തിൽ നിന്നുളള ആരെങ്കിലും ഇന്ത്യയുടെ രാഷ്‌ട്രപതിയായിട്ടുണ്ടോയെന്ന് അമിത് ഷാ. വർഷങ്ങളോളം ഇരുകൂട്ടരും ഭരണം നടത്തി. പക്ഷെ ഗോത്ര സമുദായത്തിൽപെട്ട ഭാരതത്തിന്റെ ഒരു മകനെയോ മകളെയോ രാഷ്‌ട്രപതിയാക്കാൻ അവർക്ക് തോന്നിയില്ല. ത്രിപുരയിലെ അഗർത്തലയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പരാമർശിച്ചത്.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷം അങ്ങനൊരു ചരിത്ര നിയോഗം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വനവാസി സമൂഹത്തിന് ആ അംഗീകാരം നൽകിയതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
അഗർത്തലയിലെ മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിന്റെ പേരും അമിത് ഷാ പരാമർശിച്ചു.
മഹാരാജ ബിർ ബിക്രം മാണിക്യ കിഷോറിന്റെ സംഭാവനകൾക്ക് വേണ്ടത്ര അംഗീകാരം നൽകാൻ കമ്യൂണിസ്റ്റ് പാർട്ടി തയ്യാറായിരുന്നില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാജ ബിർ ബിക്രം വിമാനത്താവളം തുടങ്ങുകയും അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ചെയ്തതായി അമിത് ഷാ പറഞ്ഞു.
പദ്മ പുരസ്‌കാര ജേതാക്കളുടെ പട്ടികയിലും പ്രധാനമന്ത്രിയുടെ ഭരണകാലത്ത് ഗോത്രവിഭാഗങ്ങൾക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന കാര്യം അമിത് ഷാ ചൂണ്ടിക്കാട്ടി. സത്യറാം റിയാങിനും ബേനി ചന്ദ്ര ജാമതിയയ്‌ക്കും പദ്മ പുരസ്‌കാരം നൽകി. ത്രിപുരയിലെ വനവാസി ജനതയെ ആദരിക്കുന്നതിന് തുല്യമായിരുന്നു ഇതെന്ന് അമിത് ഷാ പറഞ്ഞു.
ഗോത്ര മേഖലയിൽ വികസന പദ്ധതികൾ മാത്രമല്ല മോദി സർക്കാർ നടപ്പാക്കുന്നത്. കൂടുതൽ അംഗീകാരവും ബഹുമാനവും സുരക്ഷയുമൊക്കെ ലഭിക്കുന്ന തരത്തിലേക്ക് അവരെ ഉയർത്തുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും അമിത് ഷാ പറഞ്ഞു. സാമൂഹ്യവികസനം സാദ്ധ്യമാക്കി ഗോത്ര ജനതയെ കൈപിടിച്ചുയർത്തുകയാണ് മോദി സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.