ന്യൂഡൽഹി: ഇഡി പോലുളള അന്വേഷണ ഏജൻസികളെ സർക്കാർ രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണെന്ന പ്രതിപക്ഷ ആരോപണത്തിന് പ്രധാനമന്ത്രിയുടെ മറുപടി. 2014 ന് മുമ്പ് ഇഡി കണ്ടുകെട്ടിയത് 5000 കോടി രൂപയുടെ സ്വത്തുക്കൾ മാത്രമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്ന് പല തരത്തിലും ഇഡിയുടെ പ്രവർത്തനങ്ങളിൽ തടസങ്ങൾ ഉണ്ടായി. അല്ലെങ്കിൽ എന്തുകൊണ്ടാണ് അന്ന് ഇഡി വേണ്ട വിധത്തിൽ പ്രവർത്തിക്കാഞ്ഞതെന്നും പ്രധാനമന്ത്രി ചോദിച്ചു.
വാർത്താ ഏജൻസിയായ എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 2014 ന് ശേഷം അഴിമതി തുടച്ചുനീക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഏജൻസിയാണ് ഇഡിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിന് ശേഷം ഇതുവരെ ഒരു ലക്ഷം കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2014 ന് മുൻപ് ആരെങ്കിലും ഇഡിയുടെ പ്രവർത്തനങ്ങൾക്ക് തടയിട്ടിരുന്നോയെന്ന് പ്രധാനമന്ത്രി ചോദിച്ചു. നടപടിയെടുക്കുന്നതിൽ നിന്നും ഇഡിയെ വിലക്കുമ്പോൾ ആർക്കാണ് അതിന്റെ പ്രയോജനം ലഭിക്കുകയെന്നും പ്രധാനമന്ത്രി ചോദിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനുളളിൽ ഇഡി പണമായി പിടിച്ചെടുത്തത് 2,200 കോടി രൂപയാണ്. എന്നാൽ 2014 ന് മുൻപ് കേവലം 34 ലക്ഷം രൂപ മാത്രമാണ് പിടിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതിന്റെ അർത്ഥം ഇഡി അവരുടെ ജോലി നന്നായി നിർവ്വഹിക്കുന്നുവെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. അഴിമതിയാണ് ഈ രാജ്യത്തെ തകർത്തതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.