ഇസ്ലാമാബാദ്: പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി പാക് ഭരണകൂടം. പെട്രോൾ ലിറ്ററിന് 4.53 പാകിസ്താൻ രൂപയും (പി കെ ആർ) ഹൈ സ്പീഡ് ഡീസലിന് 8.14 പാകിസ്താൻ രൂപയുമാണ് വില വർദ്ധിപ്പിച്ചത്. അടുത്ത രണ്ടാഴ്ച കാലയളവിലേക്കുള്ള വർദ്ധനവാണ് പ്രഖ്യാപിച്ചത്.
ഇതോടെ നിലവിൽ പെട്രോൾ വില ലിറ്ററിന് 293 .94 പാകിസ്താൻ രൂപയും ഹൈ സ്പീഡ് ഡീസൽ വില ലിറ്ററിന് 290.38 പാകിസ്താൻ രൂപയുമായി ഉയർന്നു. അന്താരാഷ്‌ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസൃതമായാണ് ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി വിലവർദ്ധനവ് നിശ്ചയിച്ചതെന്ന് പാകിസ്ഥാൻ ധനകാര്യ മന്ത്രാലയം അറിയിച്ചു.
പാകിസ്താനിലെ സ്വകാര്യ ഗതാഗത സംവിധാനങ്ങൾ, ചെറു വാഹനങ്ങൾ, റിക്ഷ, ഇരുചക്ര വാഹനങ്ങൾ എന്നിവയിലെല്ലാം പൊതുവായി ഉപയോഗിക്കുന്നത് പെട്രോളാണ്. അതുകൊണ്ട് തന്നെ പെട്രോൾ വില വർദ്ധനവ് പാകിസ്താനിലെ ഇടത്തരം, മദ്ധ്യവർഗങ്ങളുടെ ജീവിതത്തെയാണ് കൂടുതലായി ബാധിക്കുന്നത്. അതേസമയം, പൊതു ഗതാഗത സംവിധാനങ്ങളായ ട്രെയിൻ, ബസുകൾ, കാർഷിക സംബന്ധമായ ട്രാക്ടർ, എന്നിവയിൽ ഉപയോഗിക്കുന്ന ഹൈ സ്പീഡ് ഡീസൽ വിലയിലുണ്ടാകുന്ന വർദ്ധനവ് ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലും പ്രതിഫലിക്കും.
പാകിസ്താനിലെ പെട്രോളിയം ഉത്പന്നങ്ങൾക്ക് പൊതു വില്പന നികുതി (ജി എസ് ടി) ഇല്ല. എന്നാൽ സർക്കാർ ലിറ്ററിന് 60 പാകിസ്താൻ രൂപ എന്ന നിരക്കിൽ പെട്രോളിയം ഡെവലപ്മെന്റ് ലെവി ഈടാക്കുന്നുണ്ട്. കൂടാതെ പെട്രോളിനും ഹൈ സ്പീഡ് ഡീസലിനും 19 -20 പാകിസ്താൻ രൂപ കസ്റ്റംസ് ഡ്യൂട്ടിയും ചുമത്തിയിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് പാകിസ്താൻ. ഭരണകൂടം അടിക്കടി പ്രഖ്യാപിക്കുന്ന വില വർധനവും ഇന്ധന-വൈദ്യുതി ക്ഷാമവും പാകിസ്താൻ ജനതയെ ദുരിതത്തിലാക്കിയിരിക്കുകയാണ്. അന്താരാഷ്‌ട്ര നാണയ നിധിയിൽ (ഐ എം എഫ്) നിന്നുള്ള കടമെടുപ്പ് മാത്രമാണ് പാകിസ്താന്റെ ദുർബലമായ സാമ്പത്തിക വ്യവസ്ഥയെ താങ്ങിനിർത്തുന്നത്. ഈ ബാധ്യതകളും തിരിച്ചടവും മുന്നിൽ കണ്ട് നടപ്പു സാമ്പത്തികവർഷം പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയായി 869 ബില്യൺ പാകിസ്താൻ രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്.