തോൽവികൾ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച് മലയാളികളുടെ അഭിമാനമായിരിക്കുകയാണ് സിദ്ധാർത്ഥ് രാംകുമാർ. 2019ൽ ആദ്യമായി സിവിൽ സർവീസ് എഴുതിയപ്പോൾ പ്രിലിമിനറി പോലും ഈ എറണാകുളത്തുകാരന് മറികടക്കാൻ സാധിച്ചിരുന്നില്ല. ആ പരാജയങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കി പിന്നീട് നാല് തവണ സിവിൽ സർവീസിന്റെ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചാണ് സിദ്ധാർത്ഥ് മുന്നേറിയത്.
സിവിൽ സർവീസ് പരീക്ഷയെഴുതി ഇന്ത്യൻ പോസ്റ്റ് ആൻഡ് ടെലികോം അക്കൗണ്ട്‌സ് ആൻഡ് ഫിനാൻസ് സർവീസിൽ ജോലിക്ക് പ്രവേശിക്കുകയും ഇതിലിരുന്ന് തന്നെ രണ്ട് തവണ ഐപിഎസ് നേടിയെടുക്കാനും സിദ്ധാർത്ഥിന് സാധിച്ചു. 2021ലെ സിവിൽ സർവീസ് പരീക്ഷയിൽ 181-ാം റാങ്ക് സ്വന്തമാക്കിയാണ് ആദ്യമായി ഐപിഎസ് റാങ്ക് ലിസ്റ്റിൽ സിദ്ധാർത്ഥ് എത്തിയത്. തുടർന്ന് ഐപിഎസ് പരിശീലനത്തിന് അദ്ദേഹം പ്രവേശനം നേടി. ഇപ്പോൾ പശ്ചിമ ബംഗാൾ കേഡറിൽ പരിശീലനത്തിന്റെ ഭാഗമായി ഹൈദരാബാദിലാണ് സിദ്ധാർത്ഥ്. 2022ൽ എഴുതിയ സിവിൽ സർവീസ് പരീക്ഷയിലാണ് 121-ാം റാങ്ക് സിദ്ധാർത്ഥ് സ്വന്തമാക്കിയത്.
ഓരോ വർഷവും റാങ്ക് നില മെച്ചപ്പെട്ടെങ്കിലും ഐഎഎസ് എന്ന ലക്ഷ്യത്തിലെത്തുന്നതിലേക്ക് സിദ്ധാർത്ഥിന് വീണ്ടും സഞ്ചരിക്കേണ്ടിരുന്നു. തുടർന്ന് ഹൈദരാബാദിൽ ഐപിഎസ് പരിശീലനത്തിനിടയിലും അദ്ദേഹം വീണ്ടും പരീക്ഷയെഴുതി. ആ കഠിന പരിശ്രമം ഇന്ന് ഫലം കണ്ടിരിക്കുന്നു. 4-ാം റാങ്കോടെ ഐഎഎസ് എന്ന സ്വപ്‌നത്തിനടുത്തെത്തിയിരിക്കുകയാണ് സിദ്ധാർത്ഥ്.
സിവിൽ സർവീസ് പരീക്ഷയിൽ മകൻ നാലാം റാങ്ക് കരസ്ഥമാക്കിയ സന്തോഷവാർത്ത മറ്റുള്ളവരെ പോലെ വാർത്തകൾ കണ്ടാണ് സിദ്ധാർത്ഥിന്റെ കുടുംബം മനസിലാക്കിയത്. പരീക്ഷ എഴുതിയ വിവരം തങ്ങൾക്കറിയില്ലായിരുന്നുവെന്നും സിദ്ധാർത്ഥിന്റെ നേട്ടത്തിൽ സന്തോഷമുണ്ടെന്നും പിതാവ് രാംകുമാർ പറഞ്ഞു. ചിന്മയ കോളേജിലെ റിട്ടയേർഡ് പ്രിൻസിപ്പിലാണ് രാംകുമാർ.