ന്യൂഡൽഹി: പ്രശസ്ത കന്നഡ നടനും സംവിധായകനുമായ ദ്വാരകീഷിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിനയരംഗത്തെ പതിറ്റാണ്ടുകൾ നീണ്ട അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും സംവിധാനം ചെയ്ത സിനിമകളിലൂടെയും ചലചിത്ര മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
പ്രേക്ഷകരെ ആകർഷിപ്പിക്കുന്നതിനും യുവപ്രതിഭകളെ പിന്തുണക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ കഴിവ് കന്നട സിനിമാ ലോകത്ത് തന്നെ മുതൽക്കൂട്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ ജീവിത യാത്ര എന്നും ഓർമിക്കപ്പെടും. ദ്വാരകിഷിന്റെ കുടുംബാംഗങ്ങളേയും ആരാധകരേയും അനുശോചനം അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ബെംഗളൂരുവിലെ വസതിയിൽ വച്ചായിരുന്നു ദ്വാരകിഷിന്റെ വിയോഗം. അദ്ദേഹത്തിന്റെ വിയോഗത്തിൽ രജനിനകാന്ത് ഉൾപ്പെടയുള്ള പ്രമുഖ താരങ്ങൾ ദുഃഖം രേഖപ്പെടുത്തിയിരുന്നു.
1966-ൽ പുറത്തിറങ്ങിയ മമതേയ ബന്ധന എന്ന ചിത്രത്തിന്റെ സഹ നിർമാതാവാണ് ദ്വാരകിഷ് സിനിമാ രംഗത്തെത്തിയത്. അതിന് ശേഷം മേയർ മുത്തണ്ണ എന്ന സിനിമയിലൂടെ അദ്ദേഹം നിർമ്മാതാവായി ചുവടുറപ്പിച്ചു. ഹാസ്യ വേഷങ്ങളിലൂടെയാണ് ദ്വാരകിഷ് പ്രേക്ഷകശ്രദ്ധ നേടിയത്.