കൊച്ചി: ജയിലിലേക്ക് മദ്യക്കുപ്പി അടങ്ങുന്ന പാക്കറ്റുകൾ പുറത്തുനിന്ന് എറിഞ്ഞുകൊടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. തൃക്കാക്കര എച്ച്എംടി കോളനി സ്വദേശി വിനീത് (32) ആണ് പിടിയിലായത്. മൂവാറ്റുപുഴ സ്പെഷ്യൽ സബ്ജയിലിലേക്കാണ് ബുധനാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെ മദ്യക്കുപ്പി അടങ്ങുന്ന പാക്കറ്റുകൾ വലിച്ചെറിഞ്ഞത്.
മൂന്ന് പൊതികളാക്കിയാണ് പ്രതി സാധനങ്ങൾ ഉള്ളിലേക്ക് എറിഞ്ഞത്. ഒരു പൊതിയിൽ ഒരു കുപ്പി മദ്യവും മിനറൽ വാട്ടറും മറ്റൊരു പൊതിയിൽ പതിനഞ്ച് കൂട് ബീഡിയും മൂന്നാമത്തെ പൊതിയിൽ ഒരു തീപ്പെട്ടിയും ഏഴ് പാക്കറ്റ് ചെമ്മീൻ റോസ്റ്റും ഉണ്ടായിരുന്നു. ജയിൽ വളപ്പിന് പുറത്തുനിന്ന് കോമ്പൗണ്ട് വാളിന് മുകളിൽക്കൂടി സാധനങ്ങൾ വലിച്ചെറിയുകയായിരുന്നു.
ജയിൽ അടുക്കളയുടെ പിൻഭാഗത്താണ് പൊതികൾ വന്നുവീണത്. സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇൻസ്പെക്ടർ ബികെ അരുൺ, സബ് ഇൻസ്പെക്ടർ വിഷ്ണു രാജു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.