കോയമ്പത്തൂർ: രാമനവമി ദിനത്തിൽ കോയമ്പത്തൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ അണ്ണാമലൈയെ കാത്തിരുന്നത് ഒരു സർപ്രൈസ് സമ്മാനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ജനങ്ങളെ നേരിട്ട് സേവിക്കാനുമുളള അണ്ണാമലൈയുടെ തീരുമാനത്തെ അഭിനന്ദിച്ച് തുടങ്ങുന്ന കത്തിൽ അദ്ദേഹം നൽകിയ സേവനങ്ങളും എണ്ണിപ്പറയുന്നുണ്ട്.
തമിഴ്‌നാട്ടിലെ അടിസ്ഥാന വിഭാഗങ്ങളിലേക്ക് ബിജെപിയുടെ സ്വാധീനം വ്യാപിപ്പിക്കുന്നതിൽ അണ്ണാമലൈ വലിയ പങ്ക് വഹിക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഒരു സാധാരണ തെരഞ്ഞെടുപ്പ് അല്ലെന്ന് കോയമ്പത്തൂരിലെ ജനങ്ങളെ താൻ ഓർമ്മിപ്പിക്കുകയാണെന്ന് മോദി കത്തിൽ പറയുന്നു. ജനങ്ങളുടെ അനുഗ്രഹം കൊണ്ട് താങ്കൾ പാർലമെന്റിലെത്തുമെന്ന് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി കത്തിൽ എടുത്തു പറഞ്ഞു.
നമ്മുടെ നിലവിലെ അവസ്ഥയെ ശോഭനമായ ഭാവിയിലേക്ക് വഴിതിരിച്ചുവിടാനുളള വലിയ അവസരമാണ് തെരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ പാർട്ടി പ്രവർത്തകർ പൂർണമായി പ്രയോജനപ്പെടുത്തണമെന്നും കത്തിൽ മോദി അഭ്യർത്ഥിച്ചു. വേനൽചൂടാണെന്ന് അറിയാം. എന്നാലും തെരഞ്ഞെടുപ്പ നമ്മുടെ രാജ്യത്തിന് അത്രയേറെ പ്രാധാന്യമുളളതാണെന്നും വോട്ടർമാർ ചൂട് കടുക്കും മുൻപ് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
കോൺഗ്രസ് ഭരണത്തിൽ ആറ് ദശാബ്ദത്തോളം രാജ്യത്തെ ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടുകയായിരുന്നു. എന്നാൽ എൻഡിഎയുടെ ഭരണസമയത്ത് കഴിഞ്ഞ പത്ത് വർഷത്തിനുളളിൽ സമൂഹത്തിലെ എല്ലാ തരത്തിലുമുളളവരുടെ ജീവിത നിലവാരം ഉയർത്താനായെന്നും പ്രധാനമന്ത്രി കത്തിൽ പറയുന്നു.
വെളളിയാഴ്ചയാണ് തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് നടക്കുക. കൊട്ടിക്കലാശത്തിന് ശേഷം ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്.