ന്യൂഡൽഹി : തദ്ദേശീയ ബുള്ളറ്റ് ട്രെയിനിന്റെ നിർമ്മാണം ആരംഭിച്ച് ഇന്ത്യ . മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാളത്തിലെത്താനുള്ള ഒരുക്കങ്ങൾ തുടരുന്നതിനിടെയാണ് തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ നിർമ്മിക്കാനുള്ള നീക്കം . മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകുന്ന ഈ ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ നിലവിലുള്ള എല്ലാ ട്രെയിനുകളെയും വേഗതതയുടെ കാര്യത്തിൽ കടത്തിവെട്ടും . വന്ദേ ഭാരത് പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈൻ തയ്യാറാക്കുന്നത് . ഫ്രഞ്ച് ട്രെയിൻ എ ഗ്രാൻഡെ വിറ്റെസെ, ജാപ്പനീസ് ഷിൻകാൻസെൻ എന്നിവയാണ് മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ ഓടുന്ന ആഗോളതലത്തിലുള്ള മറ്റ് അതിവേഗ ട്രെയിനുകൾ.
അഹമ്മദാബാദ്-മുംബൈ റൂട്ടിൽ ബുള്ളറ്റ് ട്രെയിനുകൾക്കായി ഇന്ത്യ ജാപ്പനീസ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത് . ഷിൻകാൻസെൻ E5 ശ്രേണിയുടെ മാതൃകയിലുള്ള ഈ ട്രെയിനുകൾക്ക് മണിക്കൂറിൽ 320 കി.മീ. വേഗത കൈവരിക്കാനാകും .ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതി നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. മുംബൈ – അഹമ്മദാബാദ് ഇടനാഴിയിലൂടെ രണ്ട് വർഷത്തിനുള്ളിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരിക്കുന്നത്.