ഇസ്രായേലുമായുള്ള കരാർ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് സമരം ചെയ്തതിന് പിന്നാലെ 28 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ. ഈ ആവശ്യവുമായി കമ്പനിയുടെ ന്യൂയോർക്കിലേയും കാലിഫോർണിയയിലേയും സണ്ണിവെയ്‌ലിലേയും ഓഫീസുകളിൽ പ്രതിഷേധമായി കുത്തിയിരുപ്പ് സമരം നടത്തിയവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പ്രതിഷേധിച്ചു കൊണ്ട് ഓഫീസിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചവരെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവർക്കെതിരെ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ആദ്യഘട്ടമായി ഇവരോട് അവധിക്ക് പോകാൻ നിർദേശിച്ചിരുന്നു, പിന്നാലെ സ്ഥാപനത്തിനെതിരെ പ്രതിഷേധം നടത്തിയ 28 പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജോലിയിൽ നിന്ന് ഒഴിവാക്കിയതെന്ന് ഗൂഗിളിന്റെ ഗ്ലോബൽ സെക്യൂരിറ്റി വൈസ് പ്രസിഡന്റ് ക്രിസ് റാക്കോ അറിയിച്ചു. വിഷയത്തിൽ അന്വേഷണം തുടരുമെന്നും ക്രിസ് റാക്കോ അറിയിച്ചു.
ഇസ്രായേലും ആമസോണും ചേർന്നുള്ള 1.2 ബില്യൺ ഡോളറിന്റെ കരാറിൽ നിന്ന് ഗൂഗിൾ പിന്മാറണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇസ്രായേൽ സർക്കാരിനും സൈന്യത്തിനും ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങൾ നൽകുന്നതിനുള്ള പ്രൊജക്റ്റ് നിംബസ് എന്നിവയിലാണ് ഗൂഗിളിന് പങ്കാളിത്തം ഉള്ളത്.