ഇന്ത്യയുടെ ഒളിമ്പിക്സിലെ മെഡൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. കാൽമുട്ടിന് പരിക്കേറ്റ് ലോംഗ് ജമ്പ് താരവും മലയാളിയുമായ മുരളി ശ്രീശങ്കർ പാരീസ് ഒളിമ്പിക്സിൽ നിന്ന് പിന്മാറി. ഇന്നലെ പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിലെ പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
പരിശോധനകൾക്കും ടെസ്റ്റുകൾക്കും ശേഷം ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചെന്ന് ശ്രീശങ്കർ അറിയിച്ചു. താരത്തിന്റെ വലിയൊരു സ്വപ്നമാണ് സഫലമാകാതെ പൊലിയുന്നത്. നിലവിൽ ശസ്ത്രക്രിയക്ക് വേണ്ടി മുംബൈയിലാണ് താരമുള്ളത്.
ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ പ്രകടനമാണ് താരത്തിന് ഒളിമ്പിക്സ് ടിക്കറ്റ് നൽകിയത്. ലോക ഏഴാം നമ്പർ താരമായ 25-കാരൻ 2022ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയിരുന്നു. ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ട്രാക്ക് ആൻഡ് ഫീൾഡ് അത്ലറ്റായിരന്നു ശ്രീശങ്കർ. ചൈനയിൽ നടക്കുന്ന ഡയമണ്ട് ലീഗ് മീറ്റിൽ പങ്കെടുക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി പരിക്കേറ്റത്.