കോഴിക്കോട്: കുന്ദമംഗലത്ത് പൊലീസ് വൈദ്യപരിശോധനയക്ക് എത്തിച്ചയാൾ ആരോഗ്യപ്രവർത്തകയെ മർദ്ദിച്ചു. ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരി ബിന്ദുവിനാണ് മർദ്ദനമേറ്റത്. ചെറുവത്തൂർ സ്വദേശി അബ്ദുള്ളയെ പൊലീസ് കീഴടക്കി.
റോഡിൽ ബഹളം വച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയിലാണ് അബ്ദുള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളെ വൈദ്യ പരിശോധനയ്‌ക്കായി ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടർന്ന് അബ്ദുള്ളയെ പരിശോധിക്കാനായെത്തിയ ബിന്ദുവിനെ ഇയാൾ തള്ളിയിട്ട് ആക്രമിക്കുകയായിരുന്നു.
പൊലീസും ആശുപത്രി ജീവനക്കാരും ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്‌പ്പെടുത്തി. ആക്രമണത്തിൽ ബിന്ദുവിന്റെ ചുണ്ടിലും മൂക്കിലും പരിക്കേറ്റിട്ടുണ്ട്. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.