മലയാളികളുടെ പ്രിയതാരവും സുഹൃത്തുമായ കലാഭവൻ മണിയുടെ ഓർമ്മകൾ പങ്കുവച്ച് നടൻ സലിം കുമാർ. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് തന്നെ സങ്കടപ്പെടുത്തിയെന്നും തനിക്ക് വന്ന അതേ അസുഖം തന്നെയായിരുന്നു മണിക്കും വന്നതെന്നും ചികിത്സിച്ച് മാറ്റാവുന്ന അസുഖം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു എന്നും സലിം കുമാർ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ മണിയുടെ മരണം അപ്രതീക്ഷിതമായിരുന്നു. പെട്ടെന്ന് പോകുമെന്ന് ഞാൻ കരുതിയിരുന്നില്ല. കുറച്ചൊക്കെ മണിയുടെ സ്വഭാവം കൊണ്ട് കൂടിയായിരുന്നു സംഭവിച്ചത്. എനിക്ക് വന്ന അതേ അസുഖം തന്നെയായിരുന്നു അവനും വന്നത്. അവൻ കൃത്യമായി ചികിത്സ നടത്തിയിരുന്നില്ല. അവനെ ചികിത്സിച്ചിരുന്ന ഡോക്ടർ ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു, മണിയോട് വന്ന് ചികിത്സ എടുക്കാൻ പറയണമെന്ന്.’
‘ വളരെ വേഗത്തിൽ ചികിത്സിച്ച് മാറ്റാൻ സാധിക്കുന്ന അസുഖമായിരുന്നു ഞങ്ങൾക്ക് പിടിപെട്ടത്. പക്ഷേ പേടികൊണ്ട് അവൻ ചികിത്സിക്കാതെ കൊണ്ട് നടന്നു. അസുഖം തിരിച്ചറിഞ്ഞ സമയത്തൊക്കെ അവൻ സ്റ്റേജ് ഷോകളും പരിപാടികളുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. കസേരയിൽ ഇരുന്നായിരുന്നു പരിപാടികൾ ചെയ്തിരുന്നത്’.
തനിക്ക് അസുഖമുണ്ടെന്ന് സമ്മതിക്കാൻ മണി ഒരിക്കലും തയ്യാറായിരുന്നില്ല. ജനങ്ങളും സഹപ്രവർത്തകരും എന്ത് കരുതും എന്നൊക്കെയായിരുന്നു എപ്പോഴും അവന്റെ മനസിൽ. സിനിമയിൽ നിന്ന് പുറത്താകുമോ എന്ന ചിന്തയും അവനെ വേട്ടെയാടുന്നുണ്ടായിരുന്നു. അതെല്ലാം മാറ്റി കൃത്യമായി ചികിത്സ നടത്തിയിരുന്നെങ്കിൽ കലാഭവൻ മണി ഇന്നും നമുക്കൊപ്പമുണ്ടായിരുന്നേനെ. സലിം കുമാർ പറഞ്ഞു.