ആചാരങ്ങളുടെ നഗ്നമായ ലംഘനമാണ് തൃശൂരിലുണ്ടായതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി ബാബു. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നടപടിയാണിതെന്നും സംഭവത്തെ നിസാരവത്കരിച്ച് കാണരുതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ക്ഷേത്രങ്ങളോടും വിശ്വാസങ്ങളോടും ധാർഷ്ട്യം കാണിക്കാനുള്ള ധൈര്യം പൊലീസിന് എവിടെ നിന്ന് ലഭിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വളരെ പ്രസിദ്ധമാണ് വടക്കുംനാഥ ക്ഷേത്രം. ആചാരപരമായി ഏറെ പ്രാധാന്യമാണ് പൂരത്തിനുള്ളത്. പവിത്രമായി കാണുന്ന ക്ഷേത്രത്തിലാണ് പാദരക്ഷ ധരിച്ച് പൊലീസ് ആചാരലംഘനം നടത്തിയിരിക്കുന്നത്. കേരളത്തിലെ ഉത്സവങ്ങൾ അലങ്കോലമാക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. പൂരം അലങ്കോലപ്പെടുത്താൻ ശക്തമായ ശ്രമങ്ങൾ നടന്നു. ചരിത്രത്തിലാദ്യമായി പൂരാഘോഷം നിർത്തി വയ്‌ക്കേണ്ട സാഹചര്യം വരെയുണ്ടായി. സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ പിണറായി വിജയന് ആർജവമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
തുടർച്ചയായി പൂരപ്രേമികളെയും വിശ്വാസികളെയും അവഹേളിക്കുകയാണ് സർക്കാരും പൊലീസും. കഴിഞ്ഞ വർഷത്തെ കുടമാറ്റത്തിൽ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. അതിൽ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയതിന് പിന്നാലെ വൻ പ്രതിഷേധങ്ങളാണ് ഉടലെടുത്തത്. അതിന്റെ ബാക്കിയെന്നവണ്ണമാണ് ഇത്തവണയും പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമം.
ഈ വർഷം ഭാരതത്തിന്റെ ദേശാഭിമാനത്തെയും ദേശീയതയെയും ഉയർത്തിപിടിക്കുന്ന ബിംബങ്ങൾ കുടമാറ്റത്തിൽ പ്രദർശിപ്പിക്കുന്നത് ദേശീയതയെയും പൈതൃകത്തെയും എതിർക്കുന്നവർക്ക് സഹിക്കാൻ കഴിയുന്ന കാര്യമല്ല. രാംലല്ലയുടെയും ശ്രീരാമന്റെയും ചന്ദ്രയാന്റെയും ചിത്രങ്ങളാണ് ഇത്തവണ കുടമാറ്റത്തിൽ പ്രദർശിപ്പിച്ചത്.
പൂരം നിർത്തിവച്ചതും ഹൈക്കോടതി ഉത്തരവ് മറിക്കടന്ന് പാദരക്ഷകൾ ധരിച്ച് ക്ഷേത്ര പ്രദക്ഷിണ വീഥിയിൽ കയറിയതുമൊക്കെ നിസാരമായി കാണാൻ കഴിയില്ല. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തോടുള്ള വെല്ലുവിളിയാണിത്. ഈ നാടിന്റെ ദേശീയ പൈതൃകത്തെ ഉയർത്തി പിടിക്കുന്ന പൂരത്തെ തകർക്കുക എന്ന ലക്ഷ്യം പോലീസിനെ ഉപയോഗിച്ച് സർക്കാർ നടപ്പാക്കിയതാണെന്ന് ന്യായമായും സംശയിക്കാമെന്നും ആർവി ബാബു പറഞ്ഞു.
പൂര സമയത്ത് ക്ഷേത്രത്തിനുള്ളിൽ പാദരക്ഷകൾ ധരിക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കേയാണ് പൊലീസ് ഉദ്യോഗസ്ഥർ ഉത്തരവ് ലംഘിച്ച് ക്ഷേത്ര വീഥിയിൽ പ്രവേശിപ്പിച്ചത്. ഭക്തരിലൊരാൾ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.