ന്യൂഡൽഹി:ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ വോട്ടെടുപ്പ് കഴിയാൻ കോൺഗ്രസ് കാത്തിരിക്കുകയാണെന്നും രാഹുലിന്റെ അടുത്ത മണ്ഡലം അതിന് ശേഷം പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി. ഉത്തരേന്ത്യയിൽ നിന്ന് ഭയന്നോടിയ രാഹുൽ ദക്ഷിണേന്ത്യയിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്നും
പ്രധാനമന്ത്രി പറഞ്ഞു. മോദിയുടെ വാക്കുകൾ ദേശീയ മാദ്ധ്യമങ്ങളും ചർച്ചയാക്കി കഴിഞ്ഞു.
കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലും രാഹുൽ മത്സരിച്ചത്. വോട്ടർമാർക്കിടയിൽ വലിയ ചർച്ചയായിരുന്നു. വയനാട്ടിൽ വിജയിച്ചിട്ടും മണ്ഡലത്തിൽ രാഹുലിന്റെ അസാന്നിധ്യമാണ് ബിജെപി ഇത്തവണ പ്രധാന ചർച്ചയാക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ തന്നെ രംഗത്തിറക്കി രാഹുലിന്റെ വിജയ പ്രതീക്ഷയ്ക്ക് വലിയ വെല്ലുവിളി എൻഡിഎ ഉയർത്തുകയും ചെയ്തു.
വയനാട് പോലും നിലർത്താനാകും എന്ന ആത്മവിശ്വാസം കോൺഗ്രസിനില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ കുത്തകയായി വച്ചിരുന്ന അമേഠിയിൽ ഇപ്പോഴും കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിലാണ് രാഹുൽ മത്സരിച്ചത്. എന്നാൽ സ്മൃതി ഇറാനിയോട് തോറ്റ കോൺഗ്രസ് രാജകുമാരൻ ഉത്തരേന്ത്യ വിട്ട് ദക്ഷിണേന്ത്യയിൽ വന്ന് അഭയം പ്രാപിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും രാഹുൽഗാന്ധിയുടെ രണ്ടാമത്തെ സീറ്റ് പ്രഖ്യാപനം. അനുയോജ്യമായ മറ്റൊരു സീറ്റ് നോക്കിക്കൊണ്ടിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിളങ്ങാനായില്ലെങ്കിൽ അവർ നേരെ രാജ്യസഭയിലേക്ക് പോകും.
എല്ലാ അർത്ഥത്തിലും അവർ തോൽവി അംഗീകരിച്ച് കഴിഞ്ഞു. നേരത്തെ മൂന്ന് തവണ ജയിച്ച സീറ്റിൽ രാഹുൽ വീണ്ടും മത്സരിക്കുമോ എന്ന കാര്യം സംശയമാണ്. വയനാട്ടിൽ ഏപ്രിൽ 26നും അമേഠിയിൽ മെയ് 20നുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.