ന്യൂഡൽഹി: റാഞ്ചിയിൽ പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയുടെ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. പൊതുവായ ഒരു ലക്ഷ്യമോ കാഴ്‌ച്ചപ്പാടോ ഇല്ലാതെ പ്രവർത്തിക്കുന്നതിനാലാണ് അവരുടെ സഖ്യത്തിനുള്ളിലെ പാർട്ടികളുടെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതെന്നും, ജംഗിൾ രാജിന്റെ പ്രതിഫലനമാണിതെന്നും ഷെഹ്‌സാദ് വിമർശിച്ചു.
ഛത്രയിൽ കെ എൻ ത്രിപാഠിയെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പേരിൽ ഇൻഡി മുന്നണിയുടെ റാലിക്കിടെ ആർജെഡിയുടേയും കോൺഗ്രസിന്റേയും പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. പിന്നാലെയാണ് വിഷയത്തില്‍ ഇൻഡി സഖ്യത്തിനെതിരെ പരിഹാസവുമായി ഷെഹ്‌സാദ് രംഗത്തെത്തിയത്.
”എന്ത് രീതിയിലുള്ള സഖ്യമാണത്, റാഞ്ചിയിൽ ഇൻഡി മുന്നണിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ പ്രവർത്തകർ തമ്മിൽ പരസ്പരം കസേരകളും മേശകളും വടികളുമെല്ലാം എടുത്ത് എറിയുകയും അടിക്കുകയുമായിരുന്നു. അവർ അങ്ങോട്ടും ഇങ്ങോട്ടും തല തല്ലി തകർക്കുകയാണ്. നിങ്ങൾ ഒന്ന് സങ്കൽപ്പിച്ച് നോക്കൂ, അബദ്ധത്തിൽ ഇവർ എങ്ങാനും അധികാരത്തിൽ വന്നാൽ ഇക്കൂട്ടർ എന്തൊക്കെ തകർക്കും.
ജംഗിൾ രാജ് നടക്കുന്നത് ഇവരുടെ റാലി നടക്കുന്ന സ്ഥലങ്ങളിൽ തന്നെയാണ്. അഴിമതയെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം ആളുകളാണ് അതിന് നേതൃത്വം കൊടുക്കുന്നത്. സ്വന്തം കുടുംബ മഹിമ സംരക്ഷിക്കാനും, ചെയ്ത അഴിമതി പുറത്ത് വരാതിരിക്കാനും വേണ്ടിയാണ് അവർ ഒത്തുകൂടിയത്. ഇക്കൂട്ടർക്ക് രാജ്യത്തെ കുറിച്ച് പൊതുവായ ഒരു കാഴ്‌ച്ചപ്പാടില്ല. വികസനത്തെ കുറിച്ച് ചർച്ച ചെയ്യാനും ഇവർക്ക് സാധിക്കില്ല. ആകെ ആശയക്കുഴപ്പത്തിലാണ് ഇതിലെ നേതാക്കൾ. പരസ്പരം തമ്മിലടിക്കാനും, അക്രമരാഷ്‌ട്രീയം നടപ്പിലാക്കാനുമേ ഇവർക്ക് സാധിക്കൂ. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും” ഷെഹ്‌സാദ് ആവശ്യപ്പെട്ടു.