മലയാളികൾ ചെറിയ നൊമ്പരത്തോടെ സ്വീകരിച്ച ചിത്രമാണ് ആടുജീവിതം. തിയേറ്ററിലെത്തിയ ദിവസം തന്നെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. നജീബ് എന്ന സാധാരണക്കാരന്റെ കനലെരിഞ്ഞ ജീവിതമായിരുന്നു ആടുജീവിതം തുറന്നുകാട്ടിയത്. 25 ദിവസം കൊണ്ട് 150 കോടി ക്ലബിൽ ഇടംനേടാനും ചിത്രത്തിന് സാധിച്ചു. ചിത്രത്തിൽ ആരും ശ്രദ്ധിക്കാതെ പോയ സീനിനെ കുറിച്ച് പൃഥ്വിരാജ് പറയുന്നതാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ഭാഗത്തിലെ സീനിനെ കുറിച്ചാണ് പൃഥ്വിരാജ് സംസാരിക്കുന്നത്.
“നജീബ് ദേഷ്യവും വിഷമവുമൊക്കെ പറഞ്ഞ് തീർക്കുന്നത് കഴിഞ്ഞാൽ പിന്നീട് ഈ കഥാപാത്രം ഒന്നും സംസാരിക്കുന്നില്ല. മലയാളം സംസാരിക്കാൻ മരുഭൂമിയിൽ ആരുമില്ല. അയാൾ സംസാരിക്കുന്നത് മനസിലാക്കാനും ആരുമില്ല. ആടുകളോടും ഒട്ടകങ്ങളോടും ആത്മബന്ധമുണ്ടെങ്കിലും വർത്തമാനം പറയുന്നില്ല. മൂന്ന് വർഷമായി മരുഭൂമിയിൽ ജീവിക്കുന്ന നജീബിന്റെ ഭാഷയ്‌ക്ക് വലിയ മാറ്റങ്ങൾ വേണമെന്ന് എനിക്ക് തോന്നി. അത് ഞാൻ ബ്ലെസി ചേട്ടനോട് പറഞ്ഞിരുന്നു”.
“ഭാഷ ഉപയോഗിക്കാതിരിക്കുമ്പോൾ ആ സമയത്ത് ഓർമകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കും. മൂന്ന് വർഷത്തിന് ശേഷം ഇയാൾ വീണ്ടും ഹക്കീമിനെ കണ്ടുമുട്ടുമ്പോൾ പെട്ടെന്ന് സംസാരിക്കാൻ ശ്രമിക്കുമെങ്കിലും അയാൾക്ക് അതിന് സാധിക്കുന്നില്ല. ഭാഷ മറന്നു എന്ന് തോന്നുന്ന തരത്തിൽ അഭിനയിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. ഹക്കീമിനെ കണ്ടുമുട്ടുന്ന സമയത്ത് എന്താണ് സംസാരിക്കേണ്ടത് എന്ന സംശയം നജീബിനുണ്ട്. അതിന് ശേഷം ഹക്കീം ഒരു കത്ത് വച്ചിട്ട് പോകും. ആ സമയം ഓടി പോയി കത്തെടുക്കുന്ന സീനുണ്ട്”.
“ആദ്യം ആ കത്ത് എടുത്ത് നോക്കുമ്പോൾ ആദ്യം ഒന്നും മനസിലാകില്ല. പിന്നീടാണ് കത്ത് തിരിച്ചാണ് പിടിച്ചിരിക്കുന്നതെന്ന് മനസിലാക്കുന്നത്. ഭാഷ മനസിലാക്കാനുള്ള കഴിവ് നഷ്ടമായി തുടങ്ങിയല്ലോ എന്ന് വിചാരിച്ചായിരുന്നു ആ സീൻ ചെയ്തത്. കുറച്ചു പേരൊക്കെ ഇത് നോട്ടീസ് ചെയ്തിരുന്നു. പക്ഷേ അധികമാരും ഇത് ശ്രദ്ധിച്ചില്ല. ചിലർ പറഞ്ഞിട്ടുണ്ടെങ്കിലും അത്രക്ക് ചർച്ചാ വിഷയമൊന്നും ആയിട്ടില്ല”- പൃഥ്വിരാജ് പറഞ്ഞു.