അലിഗഢ്: ബുൾഡോസറിന്റെ പേരിൽ യോഗി ആദിത്യനാഥിനെ വിമർശിക്കുന്നവർ യുപിയിൽ അദ്ദേഹം നടത്തുന്ന വികസന പ്രവർത്തനങ്ങൾ കണ്ണ് തുറന്നു കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വയം പര്യാപ്ത ഇന്ത്യയുടെ വലിയ ഹബ്ബായി യുപി മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അലിഗഢ് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
സ്വാതന്ത്ര്യത്തിന് ശേഷം യുപിയിൽ കാണാത്ത വികസനമാണ് യോഗി ആദിത്യനാഥിന്റെ സമയത്ത് യാഥാർത്ഥ്യമാക്കിയത്. ഒരു ജില്ലയിൽ ഒരു ഉൽപ്പന്നമെന്ന യോഗിയുടെ ആശയം രാജ്യത്തിന് മുഴുവൻ അഭിമാനമായ പദ്ധതിയായി മാറി. ബുൾഡോസറുകളെക്കുറിച്ച് മാത്രമാണ് നിങ്ങൾ സംസാരിക്കുന്നത്. എന്നാൽ വികസനത്തെ ഇത്രയും ഉയരത്തിലെത്തിച്ച മറ്റാരെങ്കിലുമുണ്ടോയെന്ന് പ്രധാനമന്ത്രി ചോദിച്ചു.
കാശിയിൽ നിന്നുളള എംപി എന്ന നിലയിൽ യോഗി എന്റെ കൂടി മുഖ്യമന്ത്രിയാണ്. ഇത്തരം സഹപ്രവർത്തകരിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. യോഗി ആദിത്യനാഥ് വേദിയിലിരിക്കെയാണ് പ്രധാനമന്ത്രി യുപിയിലെ ഭരണമികവിനെ അഭിനന്ദിച്ചത്.
ഏപ്രിൽ 26 ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് അലിഗഢിലും വോട്ടെടുപ്പ് നടക്കുക. യുപിയിലെ ഗാസിയാബാദ്, മഥുര, ബുലന്ദ്ഷഹർ, മീററ്റ്, ഗൗതം ബുദ്ധ നഗർ തുടങ്ങിയ മണ്ഡലങ്ങളിലും അന്ന് വിധിയെഴുത്ത് നടക്കും.