എറണാകുളം: കളമശ്ശേരി സ്ഫോടന കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി. ഡൊമിനിക് മാർട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് അനുമാനം. സ്ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കേസിൽ യുഎപിഎയും ചുമത്തിയിട്ടുണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ ഒക്ടോബർ 29നാണ് കളമശ്ശേരിയിലെ സാമ്ര കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷി വിശ്വാസികളുടെ പ്രാർത്ഥനാ യോഗത്തിനിടെ സ്‌ഫോടനം നടന്നത്. മൂന്ന് ദിവസത്തെ കൺവെൻഷന്റെ സമാപന ദിനത്തിലായിരുന്നു സംഭവം. രാവിലെ വിശ്വാസികൾ ഹാളിലേക്ക് കയറി പ്രാർത്ഥന തുടങ്ങിയതിന് പിന്നാലെ സ്‌ഫോടനം ഉണ്ടാകുകയായിരുന്നു.
അഞ്ഞൂറിലധികം ആളുകൾ സംഭവസമയത്ത് ഹാളിലുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെയാണ് മാർട്ടിൻ കൊരട്ടി പൊലീസ് സ്റ്റേഷനിൽ നാടകീയമായി കീഴടങ്ങിയത്. കൃത്യം നടത്തിയത് ഇയാൾ തന്നെയാണെന്ന് വ്യക്തമായതോടെയാണ് അന്വേഷണം അവസാനിപ്പിച്ചത്.