മുംബൈ: പനവേലിലെ സീൽ ആശ്രമത്തിന്റെ നേതൃത്വത്തിൽ മുംബൈ മഹാനഗരത്തിന്റെ തെരുവുകളിൽ നിരാലംബരായി കഴിയുന്ന അരികു ജീവിതങ്ങളെ സംരക്ഷിക്കാൻ പദ്ധതി. നവി മുംബൈ കേന്ദ്രീകരിച്ചാണ് പദ്ധതി.
മഴ തുടങ്ങിയ ശേഷമുള്ള രക്ഷാപ്രവർത്തനങ്ങൾ ക്ലേശമേറിയതാകും. പലപ്പോഴും അസുഖ ബാധിതരായ ഇവർക്ക് ശാരീരികാസ്വാസ്ഥ്യങ്ങൾ മൂർച്ഛിക്കുന്നത് കൊണ്ട് മരണത്തിന് കീഴടങ്ങുന്നതും പതിവാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് പദ്ധതിക്ക് സീൽ ആശ്രമം ഒരുങ്ങുന്നത്.
‘മഴയെത്തും മുമ്പേ’ എന്ന പേരിൽ സീലിന്റെ സന്നദ്ധ പ്രവർത്തകരും മുംബൈയിലെ സാമൂഹിക – സാംസ്കാരിക പ്രവർത്തകരും കൈ കോർത്താണ് റെസ്കുണെറ്റ് 2024 എന്ന പദ്ധതി നടപ്പിലാക്കുക.
കൊടുത്ത ഭക്ഷണം സ്വയം എടുത്ത് കഴിക്കാൻ പോലും ശേഷിയില്ലാത്ത അശരണരെയാണ് തെരുവോരങ്ങളിൽ നിന്ന് രക്ഷിച്ച് പുനരധിവസിപ്പിച്ച് ഒടുവിൽ തങ്ങളുടെ കുടുംബങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നത്. ഭിക്ഷാടകരെയോ തെരുവിൽ കഴിയുന്ന സാമൂഹിക വിരുദ്ധരയോ പുനരധിവാസ ശ്രമങ്ങളിൽ ഉൾപ്പെടുത്തില്ല.
മറിച്ച് അവശരായ നിരാലംബരായ തെരുവോരങ്ങളിൽ കഴിയുന്ന നിരാലംബരെയാണ് മഴയെത്തും മുമ്പെ പുനരധിവസിപ്പിക്കുക. മേയ് 22 ന് പദ്ധതിയുടെ ഔപചാരികമായ തുടക്കമാവും. നവി മുംബൈയിലെ സമാജങ്ങളും സാംസ്ക്കാരിക കൂട്ടായ്മയകളും പ്രദേശങ്ങൾ തിരിച്ച് അന്വേഷണ – രക്ഷാ – പുനരധിവാസ ശ്രമങ്ങളിൽ പങ്കാളിയാവുമെന്ന് ‘മഴയെത്തും മുമ്പെ’ യുടെ സന്നദ്ധ പ്രവർത്തക ലൈജി വർഗ്ഗീസ് അറിയിച്ചു.
മഴയത്തുള്ള രക്ഷാപ്രവർത്തനങ്ങളിൽ പലപ്പോഴും രോഗികൾ മരണത്തിലേക്ക് നീങ്ങുന്നത് വേദനയോടെ കണ്ടു നിൽക്കേണ്ടി വന്നത് കൊണ്ടാണ് ‘മഴയെത്തും മുമ്പെ ‘ എന്ന ആശയമുദിച്ചത് എന്നും ലൈജി പറഞ്ഞു. അശരണരരെ സീൽ ആശ്രമത്തിൽ എത്തിച്ച്, ചികിത്സ നൽകിയ ശേഷം ബന്ധുക്കളെ തിരികെ ഏൽപ്പിക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുള്ളത് എന്ന് സീലിലെ പാസ്റ്റർ കെ.എം ഫിലിപ്പ് പറഞ്ഞു.
”തെരുവിലെ മിക്കവരും സ്വന്തമായി ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിലാണ് സീലിൽ വരുന്നത്. അങ്ങനെയുള്ളവരെ ശുശ്രൂഷ ചെയ്ത് എല്ലാം മാറ്റിയെടുത്ത് സ്വന്തം വീട്ടിലേക്ക് അയക്കും. രോഗമുക്തി നേടി അവരെ ഇവിടെ നിന്നും സ്വന്തം വീടുകളിലേക്ക് പറഞ്ഞയക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയില്ല. അതാണ് സീലിന്റെ പരമമായ ദൗത്യമെന്നും ഫിലിപ്പ് പറഞ്ഞു.
‘മഴയെത്തും മുമ്പെ ‘യുടെ സന്നദ്ധ പ്രവർത്തകരെ വിളിക്കേണ്ട നമ്പർ
പാസ്റ്റർ ബിജു 9321253899
ജൈനമ്മ 8108688029
ലൈജി വർഗീസ് 9820075404
സീൽ ഓഫീസ് 9137424571