വാരാണസി : കഴിഞ്ഞ 10 വർഷത്തെ ഭരണത്തിനിടെ അടിമത്തത്തിന്റെ ചിഹ്നങ്ങളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ രക്ഷിച്ചുവെന്ന പ്രശംസയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുഗളന്മാരുടേയും ബ്രിട്ടീഷുകാരുടേയും കാലം മുതൽ നിലനിന്നിരുന്ന അടിമത്തത്തിന്റെ പ്രതീകങ്ങൾ ഇല്ലാതാക്കാനും, അതിൽ നിന്ന് മോചനം നൽകാനും പ്രധാനമന്ത്രിക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വാരാണസിയിൽ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” അഴിമതി, ജാതി ചിന്തകൾ, സ്വജനപക്ഷപാതം, തീവ്രവാദം, കമ്യൂണിസ്റ്റ് ഭീകരത, അടിമത്തത്തിന്റെ ചിഹ്നങ്ങൾ എന്നിവയിൽ നിന്നെല്ലാം പ്രധാനമന്ത്രി ഈ രാജ്യത്തെ മോചിപ്പിച്ചു. മുഗളന്മാരുടേയും ബ്രിട്ടീഷുകാരുടേയും കാലം മുതൽ നമ്മളെ അടക്കി ഭരിക്കാൻ ശ്രമിച്ച പല കാര്യങ്ങളിൽ ഇന്ന് നമ്മൾ പുറത്തെത്തി.
മൂന്നാം തവണയും നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കുക എന്നതിനർത്ഥം ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കി ഉയർത്തുക എന്നതാണ്. സംഘർഷം ബാധിച്ചിരുന്ന രാജ്യത്തിന്റെ പല ഭാഗങ്ങളും ഇന്ന് തീവ്രവാദത്തിൽ നിന്ന് മുക്തമായിരിക്കുകയാണ്. തിരക്കുകൾക്കിടയിലും അദ്ദേഹം ഒരിക്കലും സ്വന്തം മണ്ഡലത്തെ മറന്ന് പ്രവർത്തിച്ചിട്ടില്ല. ഓരോ തവണ ഇവിടെ എത്തുമ്പോഴും വാരാണസിയിലെ ജനങ്ങൾക്കായി അദ്ദേഹം പുതിയ സമ്മാനങ്ങൾ നൽകും
2014ൽ ഗംഗാദേവിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം വാരാണസിയിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചത്. മോദി സർക്കാരിന്റെ 10 വർഷത്തെ ഭരണം ഇന്ത്യയുടെ ചരിത്രത്തിലെ സുവർണ ലിപികളിൽ എഴുതപ്പെടും. വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ സർക്കാർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ് ബിജെപി മുന്നോട്ട് പോകുന്നതെന്നും” അമിത് ഷാ ചൂണ്ടിക്കാട്ടി.