ന്യൂഡൽഹി : സ്ത്രീകളെ അപമാനിച്ച ഗുജറാത്ത് കോൺഗ്രസ് നേതാവ് പ്രതാപ് ദൂധത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു . ദൂധത്തിന്റെ പരാമർശങ്ങൾ അരോചകവും സ്ത്രീകളോടുള്ള കോൺഗ്രസ് പാർട്ടിയുടെ മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്ന് ബിജെപി വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ പൗരുഷത്തെക്കുറിച്ച് സംശയമുള്ളവർ അവരുടെ സഹോദരിമാരെയും പെൺമക്കളെയും രാഹുലിന്റെ അടുത്തേക്ക് അയച്ച് പരിശോധിക്കണമെന്നായിരുന്നു ദൂധത്ത് പറഞ്ഞത് . ഗുജറാത്ത് ബിജെപി മീഡിയ ഡിപ്പാർട്ട്മെൻ്റ് കോ-കൺവീനർ ജുബിൻ ആശ്രയാണ് വീഡിയോ പുറത്ത് വിട്ടത് .
മുൻ എംഎൽഎയും നിലവിലെ അമ്രേലി ജില്ലാ കോൺഗ്രസ് പ്രസിഡൻ്റുമായ പ്രതാപ് ദൂധത്ത് ഒരു രാഷ്ട്രീയ പരിപാടിക്കിടെയാണ് ഈ വിവാദ പ്രസ്താവന നടത്തിയത്. 2022ൽ സവർകുണ്ഡ്ല നിയമസഭാ സീറ്റിൽ നിന്ന് ബിജെപി സ്ഥാനാർഥിയോട് തോറ്റ ദൂധത്ത് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ചരിത്രമാണ് കോൺഗ്രസിനുള്ളത്. അടുത്തിടെ മഥുരയിൽ നിന്നുള്ള ബിജെപി എംപിക്കും ബോളിവുഡ് നടി ഹേമമാലിനിക്കുമെതിരെ കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയിരുന്നു. മാണ്ഡിയിൽ നിന്ന് മത്സരിക്കുന്ന നടി കങ്കണ റണൗട്ടിനെ കുറിച്ചും ഇത്തരത്തിൽ വിവാദ പരാമർശം ഉയർന്നിരുന്നു.