എറണാകുളം: ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി. വിമാനത്താവളത്തിനായി 441 കൈവശക്കാരുടെ പേരിലുള്ള 1000.28 സെക്ടർ ഭൂമിയേറ്റെടുക്കാനാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. എന്നാൽ സാമൂഹികാഘാത പഠനം നടത്തിയതിലും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണ്ണയിച്ചതും ചട്ടവിരുദ്ധമായാണെന്ന വാദം പരിഗണിച്ചാണ് നടപടികൾ സ്റ്റേ ചെയ്തത്.
ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്റെ പേരിൽ തർക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ സർക്കാരിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിലാണ് വിജ്ഞാപനമിറക്കിയതെന്നാണ് ഹർജിക്കാരായ അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ വാദം. സർക്കാരിന്റെ കീഴിലുള്ള ഏജൻസിയായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ആണ് സാമൂഹിക ആഘാത പഠനം നടത്തിയതെന്നും, കേന്ദ്ര-സംസ്ഥാന ചട്ടങ്ങൾക്ക് വിരുദ്ധമാണിതെന്നും ഹർജിക്കാർ വാദിച്ചു. ഇത് പരിഗണിച്ചാണ് കോടതി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം സ്റ്റേ ചെയ്തത്.