കോട്ടയം: ചങ്ങനാശ്ശേരിയിലെ എൻഎസ്എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി തൃശൂർ ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ചയും നടത്തി. സ്വകാര്യ സന്ദർശനം മാത്രമാണെന്നും സുകുമാരൻ നായർ തെരഞ്ഞെടുപ്പ് വിജയത്തിനായി അദ്ദേഹത്തെ അനുഗ്രഹിച്ചെന്നും കൂടെയുള്ളവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
രാവിലെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. കുരിശുപള്ളിയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചതിന് ശേഷമായിരുന്നു കൂടിക്കാഴ്ച. ഇന്നലെ കോട്ടയത്തെത്തിയ അദ്ദേഹം അരുവിത്തുറപ്പള്ളിയിലെ തിരുനാൾ ആഘോഷത്തിലും പങ്കുചേർന്നിരുന്നു. പള്ളിയിൽ പോകണമെന്നത് നേർച്ചയായിരുന്നുവെന്നും സന്ദർശനം തികച്ചും വ്യക്തിപരമാണെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തിയത്.
പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്താണ് ഇന്നലത്തെ കൊട്ടിക്കലാശം സുരേഷ് ഗോപി ആവേശമാക്കിയത്. പ്രചാരണ വാഹനത്തിന് അകത്തുനിന്നുള്ള സുരേഷ് ഗോപിയുടെ നൃത്തം ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിലും വൈറലാണ്.