2024 മാർച്ച് 19, അന്ന് പാലക്കാടിൽ ഏകദേശം 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട്! എന്നാൽ ചുട്ടുപൊള്ളുന്ന വെയിലിനേയും വകവയ്‌ക്കാതെ പാലക്കാടൻ നഗരവീഥികൾ ജനസാഗരത്തിൽ മുങ്ങിയിരുന്നു. അവരുടെ കണ്ണുകൾ പരതിയിരുന്നത് വെയിലിന്റെ കാഠിന്യത്തെ പോലും നിഷ്പ്രഭമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനായിരുന്നു! തുറന്ന ജീപ്പിൽ അദ്ദേഹം എത്തി, ഒപ്പം പാലക്കാടിന്റെ പ്രിയങ്കരനും എൻഡിഎ സ്ഥാനാർത്ഥിയുമായ സി കൃഷ്ണകുമാർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തുടങ്ങിയവർ..
പാലക്കാടൻ ജനതയ്‌ക്ക് സുപരിചിതമായ മുഖമാണ് കൃഷ്ണകുമാറിന്റേത്. അദ്ദേഹത്തിന്റെ പ്രചാരണത്തിനായി പ്രധാനസേവകൻ നേരിട്ടെത്തി. പാലക്കാട് നഗരസഭയുടെ ചരിത്രം തിരുത്തി കുറിച്ച സി കൃഷ്ണകുമാറിന്റെ പ്രചാരണ പരിപാടിക്ക് ഏറെ ആവേശത്തോടെയാണ് പ്രധാനമന്ത്രി എത്തിയത്.
കരിമ്പനകളുടെ നാട്ടിലെ കരുത്തനായ പോരാളി
ഉജ്ജ്വലനായ സംഘാടകനാണ് സി കൃഷ്ണകുമാർ. 2014-ൽ അമിത് ഷാ പങ്കെടുത്ത പാലക്കാട്ടെ ഒരു റാലിയിൽ സി കൃഷ്ണകുമാർ ഒരു വാക്ക് നൽകിയിരുന്നു. ‘അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയെ ബി.ജെ.പി നയിക്കും.’ ഈ വാക്കുകൾ മതി സി കൃഷ്ണകുമാറിനെ പാലക്കാട്ടെ ജനങ്ങൾ മറക്കാതിരിക്കാൻ.. അദ്ദേഹം ആ വാക്കുകൾ പ്രാവർത്തികമാക്കി. 2015-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സുവർണ വിജയം നേടിയെടുത്തു.
കൃഷ്ണകുമാറിനെ അറിയാം..
പാലക്കാട്, അയ്യപുരത്തിൽ കൃഷ്ണനുണ്ണിയുടെ മകനായി ജനനം. 1991-ൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് കൊമേഴ്സ് ബിരുദം നേടി. കമ്പ്യൂട്ടർ സോഫ്റ്റ്വെയറിൽ പിജി ഡിപ്ലോമ. 1984ൽ രാഷ്‌ട്രീയത്തിലേക്കുള്ള പ്രവേശനം. അടിയുറച്ച സംഘപ്രവർത്തകനും കാര്യകർത്താവുമായിരുന്ന അദ്ദേഹം അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ വിവിധ ചുമതലകൾ വഹിച്ചു.
2003 മുതൽ 2006 വരെ യുവമോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്നു. 2004 മുതൽ 2006 വരെ യുവമോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. 2006 മുതൽ 2009 വരെ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി. 2009 മുതൽ 2015 വരെ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. തുടർന്ന് 2015ൽ ബിജെപി സംസ്ഥാന സെക്രട്ടറിയായി കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തു.
പാലക്കാട് നഗരസഭ മുൻ വൈസ് ചെയർമാൻ
തദ്ദേശ തെരഞ്ഞെടുപ്പിൽ തുടർച്ചയായി നാല് തവണയാണ് സി.കൃഷ്ണകുമാർ തെരഞ്ഞെടുക്കപ്പെട്ടത്. 20 വർഷത്തോളം പാലക്കാട് നഗരസഭയിലെ വിവിധ വാർഡുകളിൽ വാർഡ് കൗൺസിലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . 2000-ൽ അദ്ദേഹം ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അന്നുമുതൽ 10 വർഷം, അതായത് 2010 വരെ, അയ്യപുരം ഈസ്റ്റ് വാർഡ് കൗൺസിലറായി സേവനമനുഷ്ഠിച്ചു. 2010ൽ അയ്യപുരം വെസ്റ്റിലേക്ക് മത്സരിച്ച് വിജയിച്ചു.
2015 വരെ അയ്യപുരം പടിഞ്ഞാറ്റയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സി കൃഷ്ണകുമാർ കൊപ്പം വാർഡിലെ സ്ഥാനാർഥിയായി മത്സരിക്കുകയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. 2010-2015 അയ്യപുരം വെസ്റ്റിൽ നടത്തിയ പ്രവർത്തനങ്ങൾ പാലക്കാട് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ അയ്യപുരം വെസ്റ്റ് വാർഡിൽ നിന്ന് 58 ശതമാനം വോട്ടുകൾക്കാണ് സി കൃഷ്ണകുമാർ വിജയിച്ചത്. ഇക്കാലയളവിൽ പാലക്കാട് നഗരസഭയുടെ വിദ്യാഭ്യാസ-കായിക-സാംസ്‌കാരിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.
പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം വിദ്യാദീപം പദ്ധതി നടപ്പാക്കി, ബിഗ് ബസാർ എച്ച്എസ്എസ് സ്‌കൂളിലെ വിജയശതമാനം 36 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്തി. ക്ഷേമ പെൻഷൻ അപേക്ഷകൾ പരിഹരിക്കാൻ അദാലത്ത് സംഘടിപ്പിച്ചു. വർഷങ്ങളായി ഇപ്പോഴും ഈ അദാലത്ത് വഴി 4,300 അപേക്ഷകൾ സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്യുന്നു.
വി എസ്സിനെ വിറപ്പിച്ച പോരാട്ട വീര്യം
സി കൃഷ്ണകുമാർ എന്ന പോരാളിയുടെ യദാർത്ഥ ശൗര്യം കേരളം കണ്ടത് മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ നടത്തിയ വീറുറ്റ പോരാട്ടത്തിലാണ്. 2016 ളെ നിയമസഭാതിരഞ്ഞെടുപ്പിൽ വി എസ് അച്യുതാനന്ദനെ മലമ്പുഴയിൽ തന്നെ തളച്ചിടുന്ന രീതിയിൽ സി കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വം മാറി. 2019 ലേ പാർലിമെന്റ് തെരഞ്ഞടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ പാലക്കാട് മണ്ഡലത്തിൽ മത്സരിച്ച കൃഷ്ണകുമാർ 2,18,556 വോട്ടുകൾ നേടി.
പാലക്കാടിനെ മാറ്റി മറച്ച പ്രവർത്തനങ്ങൾ
നഗരസഭയിൽ അമൃത് പദ്ധതി കൊണ്ടുവന്നു കൊണ്ടായിരുന്നു മാറ്റങ്ങളുടെ വർഷത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. പാലക്കാട് മുനിസിപ്പാലിറ്റിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസർക്കാരിൽ നിന്ന് 235 കോടി രൂപയും അനുവദിച്ചു. പാലക്കാട് നഗരസഭയിൽ 24 മണിക്കൂർ സി സി ടിവി നിരീക്ഷണം ഏർപ്പെടുത്തി.
ചൂടേറിയ പ്രചാരണത്തിൽ പാലക്കാടിന്റെ ചൂടിനെ അപ്രസക്തമാക്കാനും ഉണ്ടേ ഒരു വിദ്യ
പ്രചാരണ തിരക്കിലാണെങ്കിലും അണികളോട് സി കൃഷ്ണകുമാറിന് പറയാനുള്ളത് ഒന്ന് മാത്രം. ആരോഗ്യം മുഖ്യം. ചോറും മോരുമാണ് ചൂടുകാലത്തെ പ്രതിരോധിക്കാനുള്ള മാർഗം. താത്ക്കാലത്തേക്ക് മാംസാഹാരങ്ങളോട് വിട എന്നു പറഞ്ഞ് രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന പ്രചാരണം. തിളപ്പിച്ചാറ്റിയ വെള്ളം വാഹനത്തിൽ കരുതും. ഇടയ്‌ക്കിടെ വെള്ളം കുടിക്കണമെന്ന് പ്രവർത്തകർക്കും നിർദേശം നൽകും. തന്റെ ആരോഗ്യം പോലെ തന്നെ കൂടെ നിൽക്കുന്നവരുടെയും ആരോഗ്യത്തെ പരിഗണിക്കാൻ അദ്ദേഹം മറക്കാറില്ല എന്നത് മറ്റു നേതാക്കളിൽ നിന്ന് കൃഷ്ണകുമാറിനെ വ്യത്യസ്ഥനാക്കുന്നു. പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർഥി സിറ്റിംഗ് എംപി വി കെ ശ്രീകണ്ഠനാണ്. സിപിഎം സ്ഥാനാർഥി എ വിജയരാഘവനാണ്.
നഗരം മാത്രം വികസിച്ചാൽ പോരാ; കാടിന്റെ മക്കളെയും മുൻനിരയിൽ കൊണ്ടുവരണം
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചെങ്കൊടിയും, കൈപ്പത്തിയും മാറി മാറി വന്നിട്ടും പാലക്കാട്ടെ വനവാസി ഊരുകളെ ഇവരൊന്നും പരിഗണിച്ചതേയില്ല. അവഗണിക്കപ്പെടാൻ മാത്രം വിധിക്കപ്പെട്ടവരായിരുന്നു അവർ. പോഷകാഹാര കുറവ് മൂലം മരണമടയുന്ന കുഞ്ഞുങ്ങൾ അട്ടപ്പാടി ഊരുകളിൽ നിത്യക്കാഴ്‌ച്ചയായി. ഒരു ഭരണമാറ്റത്തിനായി ഇന്ന് പാലക്കട്ടെ ഓരോ ഊരും കാത്തിരിക്കുന്നു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കാവിയാണിയാനുള്ള തിരക്കിലാണ് ഇപ്പോൾ പാലക്കാടും.