എറണാകുളം: എല്ലാ രാഷ്‌ട്രീയ പാർട്ടികളോടും തുല്യ അടുപ്പമാണന്ന് നടൻ ജഗദീഷ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ശേഷം തന്നെ ഞാൻ അത് തീരുമാനിച്ചിരുന്നുവെന്നും എല്ലാവരുമായും നല്ല ബന്ധമാണുള്ളതെന്നും ജഗദീഷ് പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം.
എല്ലാ തെരഞ്ഞെടുപ്പും പ്രധാനപ്പെട്ടതാണെന്നാണ് കണക്കാക്കുന്നത്. ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം നമ്മൾ ഉപയോഗിക്കണം. ഒരു രാഷ്‌ട്രീയത്തിലും ഇത്തവണ മത്സരിക്കാനില്ല. കലാകാരന് രാഷ്‌ട്രീയം പ്രത്യക്ഷമായും പരോക്ഷമായും വേണ്ട എന്ന അഭിപ്രായമാണ് ജനങ്ങൾ എന്നോട് പറഞ്ഞിട്ടുള്ളതെന്നും ജഗദീഷ് പറഞ്ഞു.
നിരവധി താരങ്ങൾ ഇന്ന് വോട്ട് രേഖപ്പെടുത്തിയിരുന്നു. മമ്മൂട്ടി, ഫാസിൽ, ലാൽ ജോസ്, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ഇന്ദ്രൻസ്, ശ്രീനിവാസൻ, ആസിഫ് അലി, ആശാ ശരത് തുടങ്ങിയവർ വോട്ട് രേഖപ്പെടുത്താനെത്തി. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ പൊന്നുരുന്നിയിലെത്തിയാണ് മമ്മൂട്ടിയും ഭാര്യയും വോട്ട് രേഖപ്പെടുത്തിയത്.
ഉദയംപേരൂർ കണ്ടനാട് സെന്റ് മേരീസ് ഹൈസ്‌കൂളിലെത്തിയാണ് ശ്രീനിവാസൻ വോട്ട് രേഖപ്പെടുത്തിയത്. ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്‌കൂളിലാണ് ഫാസിലും ഫഹദ് ഫാസിലും വോട്ട് രേഖപ്പെടുത്താനെത്തിയത്. തൊടുപുഴ കമ്പംകല്ല് എൽപി സ്‌കൂളിലെത്തിയാണ് നടൻ ആസിഫ് അലി വോട്ട് രേഖപ്പെടുത്തിയത്.