വാഷിംഗ്‌ടൺ: അലാസ്കയിലെ കൊടുമുടിയിൽ നിന്നും 1,000 അടി താഴ്ചയിലേക്ക് വീണു മരിച്ച പർവ്വതാരോഹകന്റെ മൃതദേഹം ഹെലികോപ്റ്ററിന്റെ സഹായത്തോടെ കണ്ടെത്തി. ദുർഘടമായ മൗണ്ട് ജോൺസൺ പർവതം കയറുന്നതിനിടെ ആയിരുന്നു അപകടം. 52 വയസ്സുള്ള റോബി മീക്കസ് ആണ് മരണപ്പെട്ടത്.
സഹയാത്രികയും കാലിഫോർണിയ സ്വദേശിനിയുമായ 30-കാരിയെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തിയിരുന്നു. മറ്റൊരു പർവ്വതാരോഹക സംഘമാണ് ഇരുവർക്കും അപകടം സംഭവിച്ചത് കാണാനിടയായത്. തുടർന്ന് അപകടസ്ഥലത്തേക്ക് എത്തിയ ഇവർ ഒരാൾ മരണപ്പെട്ടുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ രക്ഷിച്ച ഇവർ മഞ്ഞുകൊണ്ടുള്ള ഗുഹ സൃഷ്ടിച്ച് അവിടെ സംരക്ഷിക്കുകയും ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെ ഹെലികോപ്റ്ററിൽ എത്തിയ രണ്ട് പർവ്വതാരോഹണ റേഞ്ചർമാർ ഇവരെ രക്ഷപ്പെടുത്തി. കൂടുതൽ വൈദ്യസഹായത്തിനായി എയർലിഫ്റ്റ് ചെയ്തു. എന്നാൽ മരിച്ച പർവ്വതാരോഹകന്റെ മൃതദേഹം കണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം പിൻവാങ്ങി. കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.