ന്യൂഡൽഹി: വളർത്തുനായയുടെ വേർപാട് താങ്ങാനാവാതെ 12 വയസ്സുകാരി ആത്മഹത്യ ചെയ്തു. ഹരിയാനയിലാണ് സംഭവം. അമ്മയാണ് കുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് കുട്ടിയുടെ വളർത്തു നായ ചത്തിരുന്നു. ഇതിനെത്തുടർന്നുണ്ടായ മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പെൺകുട്ടി മൂന്ന് മാസമായി ഒരു നായക്കുട്ടിയെ വളർത്തുന്നുണ്ടായിരുന്നു. എന്നാൽ അഞ്ച് ദിവസം മുൻപ് ഈ നായക്കുട്ടി ചത്തു. അന്ന് മുതൽ മകൾ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നതായി ‘അമ്മ പറയുന്നു. ശരിയായി ഭക്ഷണം കഴിച്ചിരുന്നില്ല, വീട്ടുകാർ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും കുട്ടി കൂടുതൽ വിഷമാവസ്ഥയിലേക്ക് പോവുകയായിരുന്നു. പെൺകുട്ടി വളർത്തുമൃഗങ്ങളെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് അമ്മ പറഞ്ഞു.
കഴിഞ്ഞ ദിവസം അമ്മയും പെൺകുട്ടിയുടെ സഹോദരിയും പച്ചക്കറി വാങ്ങാൻ പുറത്തു പോയ സമയത്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.