കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ തള്ളി കോടതി. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വിദ്യാർത്ഥിയാണെന്നും പഠനം തുടരാൻ അനുവദിക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് അനുപമ ജാമ്യാപേക്ഷ നൽകിയത്. ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവയ്‌ക്കുകയായിരുന്നു. അമ്മ അനിതകുമാരിക്കൊപ്പം അട്ടക്കുളങ്ങര വനിത ജയിലിലാണ് അനുപമ.
അനുപമയുടെ പിതാവായ കെ. ആർ പത്മകുമാർ അമ്മ എം. ആർ അനിതാകുമാരി എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ട്യൂഷൻ കഴിഞ്ഞ് സഹോദരനൊപ്പം മടങ്ങുകയായിരുന്ന ആറ് വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് അന്വേഷണം ഊർജ്ജിതമായതോടെ പ്രതികൾ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞെങ്കിലും പിന്നീട് പിടിയിലായി.
സാമ്പത്തിക ബാധ്യതയിൽ നിന്ന് രക്ഷപെടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ആയിരുന്നു പ്രതികൾ പിന്നീട് വെളിപ്പെടുത്തിയത്. ഒരു വർഷം നീണ്ട ആസൂത്രത്തിനൊടുവിലായിരുന്നു തട്ടിക്കൊണ്ടുപോകൽ. കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.